ടെഹ്‌റാൻ: യുണൈറ്റഡ് അറബ് എമിറേറ്റ്സിന് (യു.എ.ഇ) നേരെ മിസൈൽ ആക്രമണം നടത്തിയെന്ന ആരോപണങ്ങൾ പൂർണ്ണമായും തള്ളി ഇറാൻ. യു.എ.ഇയെ ലക്ഷ്യമിട്ട് യാതൊരുവിധ ആക്രമണവും നടത്തിയിട്ടില്ലെന്നും ഉയരുന്ന വാദങ്ങൾ തികച്ചും വാസ്തവവിരുദ്ധമാണെന്നും ഇറാൻ വ്യക്തമാക്കി. നല്ല അയൽപക്ക സൗഹൃദ തത്വങ്ങൾക്ക് വിരുദ്ധമായ ഇത്തരം പ്രചാരണങ്ങൾ മേഖലയിൽ പരസ്പരവിശ്വാസം വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് പ്രതികരിച്ചു. യു.എ.ഇയുടെ അവകാശവാദങ്ങളെല്ലാം ഇറാൻ പൂർണ്ണമായി നിഷേധിച്ചു.
സംഭവത്തിന് തൊട്ടുപിന്നാലെ, ഇറാനുമായുള്ള എല്ലാവിധ വാണിജ്യ ഇടപാടുകളും യു.എ.ഇ മരവിപ്പിച്ചു. ഇനി പുതിയൊരു നിർദ്ദേശം ഉണ്ടാകുന്നത് വരെ ഇറാനുമായി യാതൊരുവിധ സാമ്പത്തിക-വ്യാപാര വിനിമയങ്ങളും നടത്തില്ലെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
ഇന്നലെയാണ് യു.എ.ഇക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണശ്രമം ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. തൊടുത്തുവിട്ട രണ്ട് മിസൈലുകൾ കടലിലാണ് പതിച്ചതെന്നും, ഇതിൽ ഒരെണ്ണം യു.എ.ഇയുടെ സമുദ്ര അതിർത്തിക്കുള്ളിലാണ് വീണതെന്നും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന് നേരെയുള്ള ഏത് തരത്തിലുള്ള വെല്ലുവിളികളെയും പ്രതിരോധിക്കാൻ സേന പൂർണ്ണ സജ്ജമാണെന്നും യു.എ.ഇ വ്യക്തമാക്കി.
മിസൈൽ ഭീഷണിയെ തുടർന്ന് യു.എ.ഇയിലെ ചില പ്രദേശങ്ങളിൽ നേരത്തെ അടിയന്തര ജാഗ്രതാ സന്ദേശങ്ങൾ നൽകിയിരുന്നു. 37 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇത്തരത്തിൽ അലർട്ട് പുറപ്പെടുവിക്കുന്നത്. മിസൈൽ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി വ്യക്തമാക്കി.
ഈ സംഭവവികാസങ്ങൾക്ക് ഏകദേശം ഒരു മണിക്കൂർ മുൻപാണ് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ടെലിഫോണിലൂടെ ആശയവിനിമയം നടത്തിയത്. ഒമാനെ ആക്രമിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യു.എ.ഇ പ്രസിഡന്റ് അങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു. ഹോർമുസ് കടലിടുക്കിലെ സുരക്ഷയും മേഖലയിലെ അസ്ഥിരതയുമാണ് ഇരു നേതാക്കളും പ്രധാനമായും ചർച്ച ചെയ്തത്.





