ന്യൂഡൽഹി: ഇൻഡ്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കൾ അപ്രതീക്ഷിതമായ ഒരു സാങ്കേതിക പ്രതിസന്ധി നേരിടുന്നു. യാതൊരുവിധ മുൻകൂട്ടി അറിയിപ്പുമില്ലാതെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതായാണ് പ്രധാന ആക്ഷേപം. 24 മണിക്കൂർ നേരത്തേക്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്ന തരത്തിലുള്ള സന്ദേശങ്ങളാണ് പ്ലാറ്റ്‌ഫോം നൽകുന്നത്. സാങ്കേതിക തകരാറാണെന്ന് സംശയിക്കുന്ന ഈ പ്രശ്നം കാരണം നിരവധി അക്കൗണ്ടുകളാണ് നിലവിൽ പരിശോധനകൾക്കായി താത്കാലികമായി റദ്ദാക്കപ്പെട്ടിരിക്കുന്നത്.
ഇന്നലെ രാത്രി ഏകദേശം എട്ട് മണിയോടെയാണ് ആളുകൾക്ക് ആപ്പ് ഉപയോഗിക്കുന്നതിൽ തടസ്സങ്ങൾ നേരിട്ടുതുടങ്ങിയത്. സേവന നിബന്ധനകൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് നിർണ്ണയിക്കുന്നതിനായി അക്കൗണ്ടുകൾ പരിശോധിക്കുകയാണെന്ന സന്ദേശമാണ് ആളുകൾക്ക് ലഭിക്കുന്നത്. തകരാർ പരിഹരിച്ച് സേവനം സാധാരണ നിലയിലാക്കാൻ ശ്രമങ്ങൾ നടന്നു വരികയാണെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.
പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും യഥാർത്ഥ ഉപയോക്താക്കൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനുമായി തങ്ങൾ നിരന്തരം പരിശ്രമിച്ചുവരികയാണെന്ന് വാട്‌സ്ആപ്പ് വക്താവ് വ്യക്തമാക്കി. വ്യാജ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കുന്നതിനിടയിൽ സംഭവിച്ച ചെറിയൊരു പിഴവാണിതെന്നും, ഇത് എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എത്ര ഉപയോക്താക്കളെ ഈ തകരാർ ബാധിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. അതേസമയം, തങ്ങൾ യാതൊരുവിധ നയങ്ങളും ലംഘിച്ചിട്ടില്ലെന്നും മുൻകൂട്ടി അറിയിപ്പുകളൊന്നും നൽകാതെയാണ് അക്കൗണ്ടുകൾ റിവ്യൂവിലേക്ക് മാറ്റിയതെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു.

