ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്‌ക്കെതിരെ പുതിയ ആരോപണം. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2030 ഫിഫ ലോകകപ്പിന്റെ ഫൈനൽ വേദി മൊറോക്കോയ്ക്ക് വാഗ്ദാനം ചെയ്തെന്നാണ് ആരോപണം.
എന്നാൽ ആരോപണം പൂർണമായും തള്ളുകയാണ് ഫിഫ. പ്രമുഖ ബ്രിട്ടീഷ് ദിനപത്രമായ ‘ദി ടൈംസ്’ പുറത്തുവിട്ട റിപ്പോർട്ടിന് പിന്നാലെയാണ് ഫിഫ വിശദീകരണവുമായി രംഗത്തെത്തിയത്.
ലോകകപ്പിന്റെ വാണിജ്യ അവകാശങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കവും നേരത്തെ ഫിഫയിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. യുവേഫ, കോൺകാകാഫ്, ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ എന്നിവയ്ക്കൊപ്പം വിവിധ അംഗരാജ്യങ്ങളും എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ആ നീക്കത്തിൽ നിന്ന് ഫിഫ പിന്മാറുകയായിരുന്നു.
ഈ വിവാദങ്ങൾക്കിടെയാണ് അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നടക്കമുള്ള വിശ്വസ്ത അംഗങ്ങളുടെ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കാൻ ഇൻഫാന്റിനോ ശ്രമിക്കുന്നുവെന്ന ആരോപണം ഉയർന്നത്. ഇതിന്റെ ഭാഗമായാണ് കാസബ്ലാങ്കയിൽ നിർമ്മാണത്തിലിരിക്കുന്ന 1,15,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള അത്യാധുനിക ഹസൻ രണ്ടാമൻ സ്റ്റേഡിയത്തിൽ 2030 ലോകകപ്പ് ഫൈനൽ നടത്താമെന്ന് മൊറോക്കോയ്ക്ക് ഇൻഫാന്റിനോ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നത്.





