കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ കൂടുതൽ നിർണ്ണായക നീക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് സി.ബി.ഐ. പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ സംസ്ഥാന സർക്കാരിൽ നിന്നും ഔദ്യോഗികമായി ചോദിച്ചുവാങ്ങാനാണ് സി.ബി.ഐ തീരുമാനം. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഈ രേഖകൾ അന്വേഷണസംഘത്തിന് കൈമാറിയിരുന്നില്ല. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ, ലൈഫ് മിഷൻ സെക്രട്ടറിയായിരുന്ന യു.വി. ജോസ് എന്നിവരുടെ പങ്കിനെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. കേസിൽ ഏഴാം പ്രതിയാണെങ്കിലും സി.ബി.ഐ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ ശിവശങ്കറിന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് ശിവശങ്കർ ഉൾപ്പെടെയുള്ളവരെ ചേർത്തുകൊണ്ട് അനുബന്ധ കുറ്റപത്രം കോടതിയിൽ നൽകാനാണ് സി.ബി.ഐ ലക്ഷ്യമിടുന്നത്.
കേസിൽ സ്വപ്ന സുരേഷ് അടക്കമുള്ള ആറുപേരെ പ്രതികളാക്കിയായിരുന്നു സി.ബി.ഐ നേരത്തെ കുറ്റപത്രം സമർപ്പിച്ചത്. പ്രളയബാധിതരായ ആളുകൾക്ക് വീട് നിർമ്മിച്ച് നൽകാൻ യു.എ.ഇ റെഡ് ക്രസന്റിൽ നിന്നും ലഭിച്ച തുകയിൽ നിന്നും പ്രതികൾ നാല് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് വിദേശ സഹായം കൈപ്പറ്റിയെന്നും, യാതൊരുവിധ ടെൻഡർ നടപടികളുമില്ലാതെ 'യൂണിടെക്' എന്ന നിർമ്മാണ കമ്പനിക്ക് കരാർ നൽകിയതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നുമായിരുന്നു കേസ്. ഈ വിഷയങ്ങളിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ വിവരങ്ങളാണ് എറണാകുളം സി.ജെ.എം കോടതിയിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നത്.





