തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകൾ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് വീണ്ടും ഹൈക്കോടതിയിൽ അപ്പീൽ നൽകി. സി.പി.ഐ.എം പാർലമെന്ററി ലീഡർ എസ്.പി ദീപക് ആണ് ഹർജിയുമായി വീണ്ടും കോടതിയെ സമീപിച്ചത്. സത്യപ്രതിജ്ഞ റദ്ദാക്കപ്പെട്ടവർ തന്നെയാണ് മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തിയതെന്നും അതിനാൽ ഈ തെരഞ്ഞെടുപ്പുകൾ അസാധുവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഇത്തരത്തിൽ വോട്ട് ചെയ്യിപ്പിച്ചത് മുൻസിപ്പൽ ആക്ടിന് വിരുദ്ധമാണെന്ന് എസ്.പി ദീപക് ചൂണ്ടിക്കാട്ടി. ഹർജിയുടെ അടിസ്ഥാനത്തിൽ 20 കൗൺസിലർമാർക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്കും കോടതി നോട്ടീസ് അയക്കും. കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്ന് നേരത്തെ സിംഗിൾ ബെഞ്ച് കണ്ടെത്തിയിരുന്നു. ബി.ജെ.പി കൗൺസിലർമാരുടെ നടപടികൾക്കുള്ള സംരക്ഷണം മുനിസിപ്പാലിറ്റി നിയമത്തിന് നിരക്കാത്തതാണെന്നും അതിനാൽ ഈ നിയമസംരക്ഷണം റദ്ദാക്കണമെന്നുമാണ് എൽ.ഡി.എഫിന്റെ നിലപാട്.
അധികാരമില്ലാത്ത കൗൺസിലർമാർ നടത്തിയ സത്യപ്രതിജ്ഞ ആരംഭം മുതലേ അസാധുവാണെന്നും എൽ.ഡി.എഫ് ആരോപിക്കുന്നു. വിഷയത്തിൽ നൽകിയ അപ്പീലിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാന സർക്കാർ, കോർപ്പറേഷൻ സെക്രട്ടറി, 20 ബി.ജെ.പി കൗൺസിലർമാർ എന്നിവർക്കാണ് കോടതി നോട്ടീസ് നൽകിയിട്ടുള്ളത്. ഹർജിയിലെ എതിർകക്ഷികൾ മൂന്നാഴ്ചയ്ക്കകം മറുപടി നൽകേണ്ടതുണ്ട്.





