പത്തനംതിട്ട: കോന്നി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാപ്പിഴവ് ഉണ്ടായെന്ന ആരോപണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. 86 വയസ്സുള്ള വൃദ്ധയുടെ എക്സ്-റേ പരിശോധന അടിസ്ഥാനമാക്കി 15 വയസ്സുള്ള പെൺകുട്ടിക്ക് തെറ്റായ ചികിത്സ നൽകിയെന്ന പരാതിയിലാണ് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫിന്റെ നടപടി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ട്, കോന്നി എസ്.എച്ച്.ഒ എന്നിവരോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കടുത്ത ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് കൗമാരക്കാരി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.
കഴിഞ്ഞ സെപ്റ്റംബർ 14-നായിരുന്നു ഗുരുതരമായ ശ്വാസമുട്ടലോടെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നത്. പരിശോധനയ്ക്കിടെ ഡോക്ടർ നെഞ്ചിന്റെ എക്സ്-റേ എടുക്കാൻ നിർദ്ദേശിച്ചു. തുടർന്ന് നൽകിയ എക്സ്-റേ ഫലത്തിന്റെ അടിസ്ഥാനത്തിൽ മരുന്നുകൾ നൽകി ചികിത്സ ആരംഭിച്ചെങ്കിലും രോഗിയുടെ ശാരീരിക അസ്വസ്ഥതകൾ മാറിയില്ല. ഇതോടെ അതേ എക്സ്-റേ ഫിലിമുമായി പെൺകുട്ടി പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തി മറ്റൊരു ഡോക്ടറെ കണ്ടു. അവിടെ നടത്തിയ സൂക്ഷ്മപരിശോധനയിലാണ് കയ്യിലുള്ള എക്സ്-റേ 86 വയസ്സുള്ള മറ്റൊരു രോഗിയുടേതാണെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യം ഡോക്ടർ തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് കുടുംബം കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി സമർപ്പിക്കുകയായിരുന്നു.
മാറി നൽകിയ എക്സ്-റേ വെച്ചാണ് തനിക്ക് ചികിത്സ നൽകിയതെന്നും നിർദ്ദേശിച്ച മരുന്നുകൾ പൂർണ്ണമായും കഴിച്ചതായും പെൺകുട്ടി വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ ബന്ധപ്പെട്ട ഡോക്ടർമാരിൽ നിന്ന് വിശദീകരണം എഴുതിവാങ്ങുമെന്നും സമഗ്രമായ വകുപ്പുതല അന്വേഷണത്തിന് ശേഷം ബാലാവകാശ കമ്മീഷന് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിക്കുമെന്നും കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.





