കൊച്ചി: ലിയോണൽ മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ആർ.ബി.സി കമ്പനി നികുതി അടച്ചില്ലെന്ന കണ്ടെത്തലുകളെ രൂക്ഷമായി വിമർശിച്ച് മുൻ ധനകാര്യ മന്ത്രിയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക്. ഒരു പരിപാടിയും നടക്കാത്തിടത്ത് എന്തിനാണ് ജി.എസ്.ടി ചുമത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാന ഭരണകൂടത്തിന്റേത് തികഞ്ഞ രാഷ്ട്രീയ വിദ്വേഷം മുൻനിർത്തിയുള്ള വേട്ടയാടലാണ്. വിഷയത്തിൽ മുഖ്യമന്ത്രി ഉയർത്തുന്ന വാദങ്ങൾ പൂർണ്ണമായും തെറ്റാണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇതിനെ ജി.എസ്.ടി വെട്ടിപ്പ് എന്ന് വിശേഷിപ്പിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം, റിപ്പോർട്ടർ ടി.വിക്ക് എത്ര രൂപയുടെ നികുതി കുടിശ്ശികയുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. റിപ്പോർട്ടർ ടി.വിയുടെ 'മീറ്റ് ദി എഡിറ്റേഴ്സ്' ചർച്ചയിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു സേവനവും ലഭ്യമാകാത്ത സാഹചര്യത്തിൽ എങ്ങനെയാണ് ചരക്കുസേവന നികുതി ചുമത്താനാകുകയെന്ന് അദ്ദേഹം ചോദിച്ചു. നികുതി ഈടാക്കണമെങ്കിൽ 'സപ്ലൈ' നടക്കേണ്ടതുണ്ട്; ഇവിടെ യാതൊരു സപ്ലൈയും നടന്നിട്ടില്ല. നിലവിലില്ലാത്ത ഒരു നികുതി പിരിച്ചെടുക്കാനാണ് സർക്കാർ വ്യഗ്രത കാട്ടുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഒപ്പുവെച്ച കരാർ റദ്ദാക്കപ്പെട്ടതിനാൽത്തന്നെ നിയമപരമായി ജി.എസ്.ടി ചുമത്താൻ വ്യവസ്ഥയില്ല. സപ്ലൈ നൽകുന്ന വ്യക്തിയാണ് ജി.എസ്.ടി ഒടുക്കേണ്ടത്. ജി.എസ്.ടി എന്നത് ട്രാൻസാക്ഷൻ ചാർജ് അല്ലെന്നിരിക്കെ, വിഷയത്തിൽ ജി.എസ്.ടി കമ്മീഷണർ കൃത്യമായ മറുപടി നൽകണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
അർജന്റീനയുമായുള്ള കരാർ അസാധുവായതോടെ ആ സേവനം പൂർണ്ണമായി ഇല്ലാതായിക്കഴിഞ്ഞു. ഒരു വർഷം മുൻപേ റദ്ദായിപ്പോയ ഒരു സേവനത്തിന്റെ പേരിൽ നികുതി പിരിക്കാനാണ് ഇപ്പോൾ മുഖ്യമന്ത്രി നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്. സപ്ലൈ നടക്കാത്ത കാര്യത്തിന് ഏത് മാനദണ്ഡത്തിലാണ് ജി.എസ്.ടി ചുമത്തുന്നതെന്ന് വ്യക്തമാക്കണം. ഒരുവിധ ചട്ടക്കൂടുകളുമില്ലാത്ത കാര്യങ്ങൾ ഉയർത്തിക്കാട്ടിയാണ് ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫീസിലേക്ക് തള്ളിക്കയറി അക്രമം കാട്ടിയത്. യാതൊരു അടിസ്ഥാനവുമില്ലാത്ത വിഷയത്തിലാണ് സർക്കാർ ഇപ്പോൾ അന്വേഷണ പ്രഹസനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





