തിരുവനന്തപുരം: കേരള, കണ്ണൂർ സർവകലാശാലകൾക്ക് കീഴിലുള്ള കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ എസ്.എഫ്.ഐക്ക് ഉജ്ജ്വല വിജയം. സംസ്ഥാനത്തെ പോളിടെക്നിക്കുകളിലെ യൂണിയൻ തെരഞ്ഞെടുപ്പുകളിലും എസ്.എഫ്.ഐ മികച്ച നേട്ടം കരസ്ഥമാക്കി.
കേരള സർവകലാശാലാ പരിധിയിലെ 31 കോളേജുകളിൽ 29 ലും എസ്.എഫ്.ഐ വിജയം ഉറപ്പിച്ചു. ഇതിൽ അഞ്ച് ക്യാമ്പസുകൾ കെ.എസ്.യുവിൽ നിന്ന് പിടിച്ചെടുത്തതാണ്. വെറും രണ്ട് കോളേജുകളിൽ മാത്രമാണ് കെ.എസ്.യുവിന് ജയിക്കാനായത്. ആലപ്പുഴ ജില്ലയിലെ തെരഞ്ഞെടുപ്പിൽ സമ്പൂർണ്ണ വിജയമാണ് എസ്.എഫ്.ഐ നേടിയത്; ജില്ലയിലെ 18 കോളേജുകളിലും യൂണിയൻ എസ്.എഫ്.ഐ സ്വന്തമാക്കി.
14 കോളേജുകളിൽ കെ.എസ്.യുവിന് നാമനിർദ്ദേശ പത്രിക പോലും സമർപ്പിക്കാനായില്ല. ആലപ്പുഴ എം.എൽ.എയും കെ.എസ്.യു ജില്ലാ പ്രസിഡന്റുമായ എ.ഡി. തോമസ് മുൻപ് പഠിച്ച കലാലയത്തിൽപ്പോലും പത്രിക നൽകാൻ സംഘടനയ്ക്ക് സാധിച്ചില്ല. ചരിത്രത്തിലാദ്യമായാണ് കെ.എസ്.യു ഇത്തരമൊരു കനത്ത പരാജയം നേരിടുന്നത്. ചെയർമാൻ സ്ഥാനാർത്ഥി അയോഗ്യനാക്കപ്പെട്ടിട്ടും എം.എസ്.എം കോളേജ് യൂണിയൻ എസ്.എഫ്.ഐ നിലനിർത്തുകയാണുണ്ടായത്.
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലും എസ്.എഫ്.ഐ ശക്തമായ മുന്നേറ്റം പ്രകടമാക്കി. മട്ടന്നൂർ പി.ആർ.എൻ.എസ്.എസ് കോളേജ് എസ്.എഫ്.ഐ തിരികെപ്പിടിച്ചപ്പോൾ, കണ്ണൂർ എസ്.എൻ കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിലെ എല്ലാ സീറ്റുകളിലും സംഘടന സമ്പൂർണ്ണ വിജയം നേടി. ഇരിട്ടി ഡോൺബോസ്കോ കോളേജ് കെ.എസ്.യുവിൽ നിന്നും എസ്.എഫ്.ഐ തിരിച്ചുപിടിച്ചു.





