വയനാട്: അനുവദനീയമായതിലും ഉയർന്ന അളവിൽ മദ്യം ശേഖരിച്ചുവെച്ച കേസിൽ പിടിയിലായ റിപ്പോർട്ടർ ടിവി മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിനുമായി എക്സൈസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വയനാട് വാഴവറ്റയിലുള്ള മൂങ്ങനാനിയിൽ വീട്ടിലെത്തിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ തെളിവുകൾ ശേഖരിച്ചത്. ഈ വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് നേരത്തെ കോടതിയിൽ ശക്തമായ നിയമതർക്കങ്ങൾ നടന്നിരുന്നു.
സുൽത്താൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതി നാളെ ഉച്ചയ്ക്ക് 12 മണി വരെ അനുവദിച്ച എക്സൈസ് കസ്റ്റഡിയിലാണ് നിലവിൽ ആന്റോ അഗസ്റ്റിനുള്ളത്. വാഴവറ്റയിലെ വീട്ടിൽ നിന്ന് കണ്ടെടുത്ത മദ്യം ഏത് മാർഗ്ഗത്തിലൂടെയാണ് എത്തിച്ചതെന്ന് വ്യക്തമാകാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് എക്സൈസ് കോടതിയെ അറിയിച്ചിരുന്നു.
പിടിച്ചെടുത്ത ആൽക്കഹോൾ അടങ്ങിയ പാനീയം എവിടെയാണ് നിർമ്മിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദവും, മദ്യത്തിന്റെ യഥാർത്ഥ ഉറവിടം പുറത്തുകൊണ്ടുവരാൻ വിശദമായ അന്വേഷണം വേണമെന്ന എക്സൈസിന്റെ ആവശ്യവും മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുകയായിരുന്നു. നാല് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നതെങ്കിലും തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കാൻ 24 മണിക്കൂർ മാത്രമാണ് കോടതി അനുവദിച്ചത്. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കിയ ശേഷം നാളെ ഉച്ചയ്ക്ക് 12 മണിയോടെ ആന്റോ അഗസ്റ്റിനെ മാനന്തവാടി ജയിലിൽ എത്തിക്കും. അതേസമയം, ആന്റോ അഗസ്റ്റിൻ നൽകിയ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.





