കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അടക്കം നിയമനടപടികളിലേക്ക് കടക്കാമെന്ന് സർക്കാരിന് ലഭിച്ച ഉപദേശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായി വിജയനെതിരെ നടക്കുന്നത് രാഷ്ട്രീയമായ കടന്നാക്രമണമാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം നേരിട്ടുള്ള മറുപടി നൽകിയില്ല.
നടപടി രാഷ്ട്രീയ പ്രേരിതമാണോ എന്ന ആവർത്തിച്ചുള്ള ചോദ്യത്തിന്, വിഷയം കൂടുതൽ മനസ്സിലാക്കി വരികയാണെന്നും ഇക്കാര്യത്തിൽ സി.പി.ഐയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഇടയ്ക്കിടെ അത് ആവർത്തിക്കേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിയമനടപടികളും കേസും അതിന്റെ സ്വാഭാവിക വഴിയേ നീങ്ങട്ടെ. "എൽ.ഡി.എഫിനെയും സി.പി.ഐ.എമ്മിനെയും രാഷ്ട്രീയമായി വേട്ടയാടാനാണ് ശ്രമമെങ്കിൽ ഞങ്ങൾ നോക്കിനിൽക്കില്ല. ഈ പ്രസ്താവനയിലെ വാക്കുകൾ കൃത്യമായി ശ്രദ്ധിക്കണം, ഒന്നും മാറ്റരുത്. സി.പി.ഐ.എമ്മിനെയും എൽ.ഡി.എഫിനെയും രാഷ്ട്രീയമായി ലക്ഷ്യമിട്ടാൽ കാഴ്ചക്കാരായിരിക്കില്ല," ബിനോയ് വിശ്വം വ്യക്തമാക്കി. ഇ.ഡി കേസുകൾ രാഷ്ട്രീയ പകപോക്കലായി കണക്കാക്കാമോ എന്ന ചോദ്യത്തിന് നിലവിൽ പ്രതികരണത്തിനില്ലെന്നും അത്തരം കാര്യങ്ങൾ നിങ്ങൾക്ക് തീരുമാനിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതേസമയം, സി.എം.ആർ.എൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട്, സർക്കാരിന് ലഭിച്ച നിയമോപദേശം വിശദമായി വിലയിരുത്തിയ ശേഷമേ നടപടിയുണ്ടാകൂ എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇ.ഡിയുടെ കത്തിന്റെ പശ്ചാത്തലത്തിൽ കേസ് രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ എന്ന് ആലോചിച്ചുവരികയാണ്. തുടർനടപടികൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിൽ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തേണ്ട കാര്യമില്ലെന്നും സംസ്ഥാന സർക്കാരിന് സ്വന്തമായി തീരുമാനമെടുക്കാവുന്ന വിഷയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





