കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികളായ കാസർകോട്ടെ ലഹരിമരുന്ന് ഇടപാടിൽ, പ്രതികളുടെ ദുരൂഹമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇതുവരെ യാതൊരു അന്വേഷണവും നടന്നിട്ടില്ലെന്ന് ആക്ഷേപം. മൊബൈൽ ഫോൺ കടകൾ കേന്ദ്രീകരിച്ചായിരുന്നു പ്രതികളായ ഹുസൈനും സൈനുൽ ആബിദും പണമിടപാടുകൾ നടത്തിയിരുന്നത്. പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതിയിൽ നിന്ന് പിൻവലിച്ചതിന് പിന്നിൽ ദുരൂഹതകളുണ്ടെന്നും, മുഖ്യമന്ത്രിയിലേക്ക് അന്വേഷണത്തിന്റെ മുന നീളാതിരിക്കാൻ ആസൂത്രിതമായ ഇടപെടലുകൾ നടന്നിട്ടുണ്ടെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.
മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലർത്തുന്ന മുഹമ്മദ് ഹുസൈൻ ഉൾപ്പെടെയുള്ളവർ ലഹരിവസ്തുക്കൾ കൈപ്പറ്റുന്നതിനായി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നടത്തിയത്. ഇതിനായി എറണാകുളത്തെ ഒട്ടേറെ മൊബൈൽ ഷോപ്പുകളെ ഇടനിലയാക്കിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. പണം നേരിട്ട് മൊബൈൽ കടകളിൽ ഏൽപ്പിക്കുകയും, അവിടുന്ന് ലഹരി മാഫിയയിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയുമായിരുന്നു രീതി. സാമ്പത്തിക കൈമാറ്റത്തിന്റെ വിവരങ്ങൾ പുറംലോകം അറിയാതിരിക്കാനാണ് ഈ വഴി സ്വീകരിച്ചത്. പെരുമ്പാവൂർ അടക്കമുള്ള പ്രദേശങ്ങളിലെ നിരവധി മൊബൈൽ കടകൾ ഇത്തരത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ലഹരി എത്തിച്ചുനൽകിയ റിയ എന്നയാൾക്ക് പ്രതികൾ നേരിട്ടും പണം കൈമാറിയിരുന്നു. ഈ വിവരങ്ങളെല്ലാം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടും പ്രതികളുടെ ദുരൂഹമായ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് വിശദമായ അന്വേഷണം ഉണ്ടായിട്ടില്ല. ഇത്രയും വലിയ തുക പ്രതികൾക്ക് എവിടെ നിന്നാണ് ലഭിച്ചത് എന്നതിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഇതിനിടെ, മുഹമ്മദ് ഹുസൈൻ അടക്കം മൂന്ന് പ്രതികൾ കോടതിയിൽ സമർപ്പിച്ചിരുന്ന ജാമ്യാപേക്ഷ അപ്രതീക്ഷിതമായി പിൻവലിച്ചു. അന്വേഷണ റിപ്പോർട്ടിലെ വിശദാംശങ്ങൾ പരസ്യമാകാതിരിക്കാനാണ് ജാമ്യനടപടികൾ നീട്ടിക്കൊണ്ടുപോകുന്നത് എന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പ്രതികൾ അപേക്ഷ പിൻവലിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ 41 ദിവസമായി ഈ കേസിലെ പ്രതികൾ ജയിൽശിക്ഷ അനുഭവിച്ചുവരികയാണ്.





