കണ്ണൂർ: കെ.എസ്.യു പ്രവർത്തകനെ വളഞ്ഞിട്ട് ആക്രമിച്ചെന്ന പരാതിയിൽ എട്ട് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം കണ്ണൂർ താഴെ ചൊവ്വയിലാണ് ആക്രമണം നടന്നത്. കോളേജിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാട്ടാമ്പള്ളി സ്വദേശിയും കെ.എസ്.യു പ്രവർത്തകനുമായ പി. അഭിനവിനെയാണ് എസ്.എഫ്.ഐക്കാർ മർദ്ദിച്ചതെന്നാണ് ആക്ഷേപം.
റോഡിൽ വെച്ച് സ്കൂട്ടർ തടഞ്ഞുനിർത്തിയ അക്രമികൾ വാഹനത്തിന്റെ ചാവി ഊരിയെടുക്കുകയും, തുടർന്ന് ഇരുമ്പ് പൈപ്പും സ്റ്റീൽ വളയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. പരിക്കേറ്റ അഭിനവിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, കായംകുളത്തുണ്ടായ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷവുമായി ബന്ധപ്പെട്ട് 4 എസ്.എഫ്.ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 50-ലധികം എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസുകാരെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് നടപടി. എം.എസ്.എം കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെയായിരുന്നു അക്രമസംഭവങ്ങൾ അരങ്ങേറിയത്. കോൺഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായതിനെ തുടർന്നാണ് ഇരുവിഭാഗം വിദ്യാർത്ഥി പ്രവർത്തകർ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായത്.





