കൊച്ചി: വയനാട് വാഴവറ്റയിലുള്ള കുടുംബവീട്ടിൽ നിന്നും മദ്യം കണ്ടെടുത്തെന്നാരോപിച്ച് എക്സൈസ് സംഘം തന്നെ അറസ്റ്റ് ചെയ്തത് തികഞ്ഞ പ്രതികാര നടപടിയുടെ ഭാഗമാണെന്ന് റിപ്പോർട്ടർ ടി.വി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ. തന്നെ മനഃപൂർവ്വം കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
'താൻ മദ്യം ഉപയോഗിക്കുന്ന വ്യക്തിയല്ല. ഇതുമായി ബന്ധപ്പെട്ട യാതൊരു കാര്യങ്ങളും തനിക്കറിയില്ല. എക്സൈസ് ചുമത്തിയ കേസിനെക്കുറിച്ചും ധാരണയില്ല. എന്താണ് സംഭവിച്ചതെന്ന് ചെന്ന് പരിശോധിക്കട്ടെ', എന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
റിപ്പോർട്ടർ ടി.വി ആസ്ഥാനത്ത് മണിക്കൂറുകൾ നീണ്ട നാടകീയമായ സംഭവവികാസങ്ങൾക്ക് ഒടുവിലായിരുന്നു എക്സൈസ് സംഘം ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിലെടുത്തത്. എഫ്.ഐ.ആറിന്റെ പകർപ്പ് പോലുമില്ലാതെ അറസ്റ്റ് ചെയ്യാനെത്തിയ സംഘം എം.ഡിയായ ആന്റോ അഗസ്റ്റിനെ ദീർഘനേരം തടഞ്ഞുവെച്ചു. പോലീസിന്റെ പരിശോധന പൂർത്തിയായി ഉദ്യോഗസ്ഥർ മടങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു എക്സൈസിന്റെ കടന്നുവരവ്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ഓഫീസിലെത്തിയ ഉദ്യോഗസ്ഥർ, രണ്ട് മണിക്കൂർ പിന്നിട്ടിട്ടും എഫ്.ഐ.ആർ ഹാജരാക്കാൻ തയ്യാറായില്ല. തുടർന്ന് ഇത് ചോദ്യം ചെയ്ത ശേഷമാണ് എഫ്.ഐ.ആർ രേഖ കൈമാറാൻ സംഘം തയ്യാറായത്.





