കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളിൽ മുതിർന്ന സി.പി.ഐ.എം നേതാവ് അറസ്റ്റിൽ. സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ എൻ. ഗിരീഷ് (എം. ഗിരീഷ്), പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗം സി.പി. ജലീൽ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മുക്കം സ്വദേശിയായ സിറാജുദ്ദീനെ ക്രൂരമായി ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച സംഭവത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഗിരീഷും ബ്രാഞ്ച് അംഗം ജലീലും പിടിയിലായത്. ആകെ അഞ്ച് പ്രതികളുള്ള ഈ കേസിൽ രണ്ടുപേരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇന്ന് പുലർച്ചെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബാങ്കുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടുകളിലും തട്ടിപ്പുകളിലും നേരത്തെതന്നെ പോലീസ് ഒട്ടേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യു.ഡി.എഫ് സർക്കാർ ഭരണം ഏറ്റെടുത്തയുടൻ തന്നെ കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് വിടുകയായിരുന്നു. സി.പി.ഐ.എമ്മിന്റെ കോഴിക്കോട് ജില്ലയിലെ പ്രമുഖ നേതാക്കളിൽ ഒരാളാണ് എൻ. ഗിരീഷ്. 2024 നവംബർ 26-നായിരുന്നു ഏറെ കോളിളക്കം സൃഷ്ടിച്ച ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് നടന്നത്. അന്ന് രാവിലെ മുതൽ പകൽ മുഴുവൻ നീണ്ടുനിന്ന വലിയ സംഘർഷങ്ങളാണ് പോളിംഗ് കേന്ദ്രത്തിലുണ്ടായത്. ആ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്ത 1168-ാം നമ്പർ എഫ്.ഐ.ആറിലാണ് ഇപ്പോൾ നിർണ്ണായകമായ ഈ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.





