മലപ്പുറം: മലേഷ്യയുമായുള്ള വിവിധതല സഹകരണങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിവരസാങ്കേതികവിദ്യ, വിനോദസഞ്ചാരം, വിദ്യാഭ്യാസം, വാണിജ്യം എന്നീ രംഗങ്ങളിൽ മലേഷ്യയുമായുള്ള പങ്കാളിത്തം വിപുലപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. മലപ്പുറം ചേലേമ്പ്രയിലുള്ള തുലാ വെൽനസിൽ വെച്ചാണ് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്ചയും ചർച്ചകളും നടന്നത്. മലേഷ്യയുമായി കേരളത്തിനുള്ള ദീർഘകാല സൗഹൃദവും അവിടെയുള്ള മലയാളി പ്രവാസികളുടെ ശക്തമായ സാന്നിധ്യവുമാണ് ഈ ഉഭയകക്ഷി ബന്ധത്തിന്റെ കരുത്തെന്നും ചർച്ചയിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുത്തൻ വികസന സഹകരണത്തിന് കളമൊരുക്കാൻ ധാരണയായത്. സംസ്ഥാന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരുമായും മലേഷ്യൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കുന്നതിനായാണ് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കേരളത്തിലെത്തിയത്. അഞ്ച് ദിവസത്തെ ഔദ്യോഗിക ഇന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ ഈ യാത്ര. ന്യൂഡൽഹിയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷമാണ് അൻവർ ഇബ്രാഹിം കോഴിക്കോട്ടേക്ക് തിരിച്ചത്. കാന്തപുരവുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇത് രണ്ടാം തവണയാണ് കാന്തപുരത്തെ കാണാനായി മലേഷ്യൻ പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. മുൻപ് പ്രധാനമന്ത്രി പദവിയിലെത്തുന്നതിന് ആഴ്ചകൾക്ക് മുൻപ്, 2022 സെപ്റ്റംബറിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മർകസ് സന്ദർശനം.





