കണ്ണൂർ: മൊത്തത്തിലുള്ള പാർട്ടിയും പിണറായി വിജയനൊപ്പം ഉറച്ചുനിൽക്കണമെന്ന സന്ദേശമാണ് സി.പി.ഐ.എം വിപുലീകൃത സംസ്ഥാന സമിതി യോഗം ലക്ഷ്യമിടുന്നതെന്ന് മുൻ പാർട്ടി നേതാവ് മനു തോമസ്. തിരുത്തൽ രേഖ മുൻനിർത്തി യാതൊരുവിധ സ്വയം വിമർശനങ്ങളും യോഗത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി തുടരുന്ന സമ്മേളനത്തിൽ, സംസ്ഥാന സമിതിയുടെ ഔദ്യോഗിക കരട് റിപ്പോർട്ടിൽ ആത്മപരിശോധനയുടെയോ തിരുത്തലുകളുടെയോ ഒരു ചെറിയ സൂചനപോലുമില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇതൊരു താൽക്കാലിക തട്ടിമാറ്റൽ മാത്രമാണ്. പിണറായി വിജയനെയും അദ്ദേഹത്തിനെതിരായി ഉയരുന്ന ഗുരുതരമായ ആരോപണങ്ങളെയും തൽക്കാലത്തേക്ക് തണുപ്പിച്ച് നിർത്തുകയാണ് ചെയ്യുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വന്ന് പാർട്ടിയെ ദുർബലപ്പെടുത്തുകയാണെന്നും, അതിനാൽ എല്ലാവരും ഒന്നിച്ച് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തണമെന്നുമാണ് പറയുന്നത്. എന്നാൽ ഇ.ഡിക്കെതിരെ അണിനിരക്കണമെന്ന് ആവശ്യപ്പെടുമ്പോൾ യഥാർത്ഥത്തിൽ ചെയ്യേണ്ടത് പിണറായി വിജയനെ സംരക്ഷിക്കുക എന്നതാണ്. പിണറായി വിജയനും കുടുംബാംഗങ്ങളും നടത്തിയ വ്യക്തിപരമായ സാമ്പത്തിക ഇടപാടുകളും അഴിമതിയാരോപണങ്ങളും ഈ പാർട്ടി സംവിധാനവും ഘടകങ്ങളും ചേർന്ന് സംരക്ഷിക്കണമെന്നാണ് യാഥാർത്ഥത്തിൽ ആവശ്യപ്പെടുന്നത്. ചുരുക്കത്തിൽ പിണറായിയെ വാഴ്ത്തിപ്പാടാനുള്ള ചടങ്ങുകളാണ് ഇനി നടക്കാൻ പോകുന്നത്; അതിനായുള്ള ഒരു വേദിയൊരുക്കൽ മാത്രമാണ് ഈ യോഗമെന്നും അദ്ദേഹം തുറന്നടിച്ചു.





