തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാരെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്ക് പരോക്ഷ മറുപടിയുമായി ബോർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.ജി. രാജമാണിക്യം രംഗത്ത്. പ്രസ്ഥാനത്തിലെ മുഴുവൻ ജീവനക്കാരും അർപ്പണബോധത്തോടെ കഠിനാധ്വാനം ചെയ്യുന്നവരാണെന്നും, ജനങ്ങളുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞാണ് അവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാച്ചു. താൻ വളരെ നിസ്സാരമായി പറയുന്ന കാര്യങ്ങളുടെയെല്ലാം പിന്നിൽ രാപ്പകലില്ലാതെ 24 മണിക്കൂറും പണിയെടുക്കുന്ന ജീവനക്കാരുടെ വിയർപ്പുണ്ടെന്ന് അദ്ദേഹം അവരെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവന താൻ അറിഞ്ഞിട്ടില്ലെന്നും, കെ.എസ്.ഇ.ബി ജീവനക്കാർ വളരെ ഉയർന്ന പ്രൊഫഷണലിസത്തോടെയാണ് ജോലി ചെയ്യുന്നതെന്നും സി.എം.ഡി വ്യക്തമാക്കി. നിലവിൽ കടുത്ത ഊർജ്ജ പ്രതിസന്ധിയുണ്ടെങ്കിലും ആ സാഹചര്യം ഉൾക്കൊണ്ടാണ് എല്ലാവരും പ്രവർത്തിക്കുന്നത്. താൻ നിഷ്പ്രയാസം സംസാരിച്ചുപോകുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നത് ജീവനക്കാരുടെ കഠിനാധ്വാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സംസ്ഥാനത്തെ ഊർജ്ജ പ്രതിസന്ധി ഒറ്റ ദിവസം കൊണ്ട് ഉടലെടുത്തതല്ല; അത് അനുദിനം നിലനിൽക്കുന്ന ഒന്നാണ്. പ്രതിസന്ധി മറികടക്കാൻ ആവശ്യത്തിന് വൈദ്യുതി ലഭ്യമാകുമ്പോൾ മാത്രമാണ് ആ ബുദ്ധിമുട്ടുകൾ പുറത്തറിയാത്തത് എന്ന് വരുന്നുള്ളൂ. രാപ്പകലില്ലാതെ ഒരേ രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. കെ.എസ്.ഇ.ബി ജീവനക്കാർ അതീവ ആത്മാർത്ഥതയോടെയാണ് തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നത്. ഏത് സ്ഥാപനമെടുത്താലും അതിൽ ഒന്നോ രണ്ടോ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഏത് രീതിയിലുള്ള പെരുമാറ്റങ്ങളും ഉണ്ടായെന്ന് വരാമെന്നും എം.ജി. രാജമാണിക്യം കൂട്ടിച്ചേർത്തു.
വൈദ്യുതി പ്രതിസന്ധി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാൻ ചില ജീവനക്കാർ മനഃപൂർവ്വം വൈദ്യുതി വിച്ഛേദിക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ബോർഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന സമയങ്ങളിലല്ല പവർകട്ടുകൾ ഉണ്ടാകുന്നതെന്ന പരാതി ജനങ്ങളുടെ ഭാഗത്തുനിന്നും ഉയരുന്നുണ്ട്. ചില സന്ദർഭങ്ങളിൽ അത്തരം നിയന്ത്രണങ്ങൾ സ്വാഭാവികമായി സംഭവിക്കാറുണ്ട്. എന്നാൽ ചിലയിടങ്ങളിൽ ആവർത്തിച്ച് ബോധപൂർവ്വം വൈദ്യുതി ഓഫ് ചെയ്യുന്ന പ്രവണതയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കാര്യങ്ങൾ കൂടുതൽ വഷളാകട്ടെയെന്ന് കരുതി ചിലർ ഇത്തരത്തിലുള്ള അനാവശ്യ നടപടികൾക്ക് മുതിരുന്നുണ്ട്. അതിനെ നേരിടാൻ താൻ മുൻപ് സൂചിപ്പിച്ച തരത്തിലുള്ള 'മരുന്ന്' നൽകേണ്ടി വരും. കുളം കലക്കുമ്പോഴല്ലേ മീൻ പിടിക്കാൻ സാധിക്കൂ; ഈ തിരിമറികളെല്ലാം തങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നത്.
അതേസമയം, മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയ്ക്കെതിരെ കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ (കെ.എസ്.ഇ.ബി.ഡബ്ല്യു.എ) ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പരാമർശം തികച്ചും അപലപനീയവും തൊഴിലാളികളോടുള്ള വെല്ലുവിളിയുമാണെന്നായിരുന്നു സംഘടനയുടെ നിലപാട്. ഊർജ്ജ പ്രതിസന്ധിക്ക് ശാശ്വതമായി പരിഹാരം കാണുന്നതിന് പകരം തൊഴിലാളികളെമാത്രം കുറ്റക്കാരായി ചിത്രീകരിച്ച് ഭരണപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. തടസ്സങ്ങൾ ഒഴിവാക്കി സുഗമമായ വൈദ്യുതി വിതരണം ഉറപ്പാക്കാൻ ജീവനക്കാർ രാപ്പകലില്ലാതെ നടത്തുന്ന കഠിനാധ്വാനത്തെ അവഗണിക്കുന്ന ഇത്തരം പ്രസ്താവനകൾ അംഗീകരിക്കാൻ കഴിയില്ല. പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തി അവ പരിഹരിക്കാൻ സർക്കാർ തയ്യാറാകണം. ജീവനക്കാർ മനഃപൂർവ്വം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്ന ഗുരുതരമായ ആരോപണം മുഖ്യമന്ത്രി ഉടൻ തന്നെ പിൻവലിച്ച് തിരുത്തണമെന്നും കെ.എസ്.ഇ.ബി.ഡബ്ല്യു.എ ആവശ്യപ്പെട്ടിരുന്നു.





