തിരുവനന്തപുരം: സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടിൽ കള്ളപ്പണ-ഹവാല ഇടപാടുകൾ സ്ഥിരീകരിക്കുന്ന കൂടുതൽ തെളിവുകൾ ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസുമായി ബന്ധപ്പെട്ട് ഹസൻ വാരിസിന്റെ ഫോണിൽ കോൺടാക്റ്റുകൾ സൂക്ഷിച്ചിരുന്നത് 'ഹവാ' എന്ന് പേരിനൊപ്പം ചേർത്താണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഹവാല പണമിടപാടുകൾ ഏകോപിപ്പിക്കാനായി 'നമ്മൾ ബേപ്പൂർ ടീം' എന്ന പേരിൽ ഒരു വാട്‌സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചിരുന്നുവെന്നും ഇ.ഡി വ്യക്തമാക്കുന്നു. സംസ്ഥാന ഡി.ജി.പിക്ക് അയച്ച ഔദ്യോഗിക കത്തിലാണ് അന്വേഷണ ഏജൻസി ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. തെളിവായി വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും കത്തിൽ ചേർത്തിട്ടുണ്ട്. ഇതിന്റെ പകർപ്പ് റിപ്പോർട്ടർ ടി.വിക്ക് ലഭ്യമായി.
ഹസൻ വാരിസിന്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ചത് അതിനിർണ്ണായകമായ തെളിവുകളാണെന്നാണ് ഇ.ഡി ചൂണ്ടിക്കാണിക്കുന്നത്. 'DXB Subair Koduvally Hawa' എന്ന് രേഖപ്പെടുത്തിയ നമ്പറിലേക്ക് അയച്ച സന്ദേശങ്ങൾ ഹവാല ഇടപാടുകൾ നടന്നതിന്റെ കൃത്യമായ തെളിവാണെന്ന് ഏജൻസി പറയുന്നു. 2024 ജൂലൈ 3, ജൂലൈ 23 തീയതികളിലും 2025 ജൂലൈ 5-നുമാണ് ഈ വാട്‌സ്ആപ്പ് ആശയവിനിമയങ്ങൾ നടന്നിട്ടുള്ളത്. 'മിനിസ്റ്റർ റിയാസ്' എന്ന് പേരിട്ട നമ്പർ ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാണ്. ഇതിനുപുറമെ 'മിഥുൻ കിച്ചു, റിയാസ് സെക്രട്ടറി, വിബിൻ, മിനിസ്റ്റർ സെക്രട്ടറി' എന്നിങ്ങനെ സേവ് ചെയ്ത നമ്പറുകളും ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. മന്ത്രി പി. എ. മുഹമ്മദ് റിയാസ് തന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെപ്പോലും ഹവാല ഇടപാടുകൾക്കായി ഉപയോഗിച്ചുവെന്നാണ് ഇ.ഡിയുടെ ആരോപണം. വിവാദ സാമ്പത്തിക ഇടപാടിൽ ആരോപണം നേരിടുന്ന വി.പി. ഫൈജാസ് ഉൾപ്പെടെ 16 വ്യക്തികളാണ് ഈ ഗ്രൂപ്പിലുള്ളത്.
ഡി.ജി.പിക്ക് നൽകിയ കത്തിൽ വീണ ടി.ക്കെതിരെയുള്ള ആരോപണങ്ങളും മുൻപ് പുറത്തുവന്നിരുന്നു. ദുബായിലേക്ക് വീണ 85 ലക്ഷം രൂപ അയച്ചതായാണ് ഇ.ഡി കത്തിൽ വ്യക്തമാക്കുന്നത്. വീണ സ്വന്തം കൈപ്പടയിലെഴുതിയ സാമ്പത്തിക ഇടപാടുകളുടെ കണക്കുകളും കത്തിനൊപ്പം ചേർത്തിരുന്നു. മുഹമ്മദ് റിയാസിനെതിരെ ഹസൻ വാരിസ് നിർണ്ണായകമായ മൊഴി നൽകിയിട്ടുണ്ടെന്നും ഇ.ഡി റിപ്പോർട്ടിലുണ്ട്. ഹവാല ഏജന്റായ സുബൈർ കരുവാമ്പോയിൽ മുഖേന അഞ്ച് തവണകളായി പണം കടത്തിയെന്നാണ് ഹസൻ വാരിസിന്റെ വെളിപ്പെടുത്തൽ. 2024 ജൂലൈ മുതൽ 2025 ജൂലൈ വരെയുള്ള കാലയളവിലാണ് ഈ അനധികൃത പണമിടപാടുകൾ നടന്നത്. ഒരു വർഷത്തിനിടെ ഇത്തരത്തിൽ ഒരു കോടി 20 ലക്ഷം രൂപ കൈമാറ്റം ചെയ്തതായി ഇ.ഡി വ്യക്തമാക്കുന്നു. ദുബായിൽ കഴിയുന്ന ഫൈജാസിന് പണം എത്തിക്കാനായിരുന്നു നിർദ്ദേശം. റിയാസിന്റെ നിർദ്ദേശപ്രകാരമാണ് ചില വ്യക്തികൾ പണം കൈമാറിയതെന്ന് ഹസൻ വാരിസിന്റെ മൊഴിയിലുണ്ടെന്നും ഇ.ഡി ചൂണ്ടിക്കാട്ടുന്നു.





