തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാർക്കെതിരെ രൂക്ഷ പരാമർശം നടത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടിനെതിരെ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടിയു). എല്ലാം തകിടം മറിയട്ടെ എന്ന ഉദ്ദേശ്യത്തോടെ ജീവനക്കാർ അനാവശ്യമായി വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അത്യധികം അപലപനീയമാണെന്ന് സംഘടന വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകൾ തൊഴിലാളി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കെ.എസ്.ഇ.ബി.ഡബ്ല്യു.എ കുറ്റപ്പെടുത്തി. സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണുന്നതിന് പകരം തൊഴിലാളികളെ മോശക്കാരായി ചിത്രീകരിച്ച് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി തുനിയുന്നത്. സുഗമമായ വൈദ്യുതി വിതരണം ഉറപ്പുവരുത്താൻ ജീവനക്കാർ നടത്തുന്ന കഠിനാധ്വാനത്തെ പാടെ തള്ളിക്കളയുന്ന ഇത്തരം പ്രതികരണങ്ങൾ അംഗീകരിക്കാനാവില്ല. പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ മനസ്സിലാക്കി ശാശ്വത പരിഹാരമാണ് കാണേണ്ടത്. തൊഴിലാളികൾ ബോധപൂർവ്വം ലോഡ്ഷെഡ്ഡിങ് ഉണ്ടാക്കുന്നുവെന്ന പരാമർശം പിൻവലിച്ച് മുഖ്യമന്ത്രി തിരുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
കൊച്ചിയിൽ വെച്ച് നടന്ന എനർജി കോൺക്ലേവിലാണ് കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിശിതമായി വിമർശിച്ച് വി.ഡി. സതീശൻ സംസാരിച്ചത്. പുനരുപയോഗ ഊർജ്ജ പദ്ധതികൾ വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ കെ.എസ്.ഇ.ബിയിലെ ചില ഉദ്യോഗസ്ഥർക്ക് അസഹിഷ്ണുതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഉദ്യോഗസ്ഥ തലത്തിൽ ചിലർ കുളം കലക്കി മീൻ പിടിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം പ്രവണതകൾ തിരിച്ചടിയുണ്ടാക്കും. പ്രതിസന്ധി കൂടുതൽ വഷളാക്കണമെന്ന ദുരുദ്ദേശ്യത്തോടെ ചിലയിടങ്ങളിൽ നാലും അഞ്ചും തവണ അനാവശ്യമായി വൈദ്യുതി വിച്ഛേദിക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ നിലപാടിനെതിരെയാണ് സി.ഐ.ടിയു യൂണിയൻ ശക്തമായ പ്രതിഷേധവുമായി എത്തി
യത്.





