പാലക്കാട്: പട്ടാമ്പിയിലെ പ്രശസ്തമായ ക്ഷേത്രത്തിൽ മോഷണം നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. പട്ടാമ്പി കൊപ്പത്തിന് സമീപമുള്ള എറയൂർ ശ്രീ തിരുവളയനാട് ഭഗവതി ക്ഷേത്രത്തിലാണ് മോഷണ സംഭവം അരങ്ങേറിയത്. നിരീക്ഷണ ക്യാമറകൾ തുണികൊണ്ട് മൂടിയ ശേഷമാണ് ഇവർ ക്ഷേത്രത്തിലെ ഇരുമ്പ് ഗ്രിൽ മുറിച്ചുമാറ്റി കടത്തിക്കൊണ്ടുപോയത്.
പ്രതികളുടെ പ്രവർത്തനങ്ങൾ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞതോടെയാണ് കൊപ്പം പോലീസ് ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചത്. ബി.ജെ.പി കൊപ്പം മണ്ഡലം വൈസ് പ്രസിഡന്റ് എം. പരമേശ്വരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ചില്ലവീട്ടിൽ ഗോപിനാഥൻ എന്നിവരാണ് കേസിൽ പ്രതിസ്ഥാനത്തുള്ളത്.
കഴിഞ്ഞ സെപ്റ്റംബർ 3-ാം തീയതിയായിരുന്നു സംഭവം നടന്നത്. ക്ഷേത്രാങ്കണത്തിലെ സി.സി.ടി.വി ക്യാമറകളെല്ലാം കറുത്ത തുണികൊണ്ട് മൂടി മറയ്ക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും ഇവരുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിയുകയായിരുന്നു. ഏകദേശം 30 അടി നീളവും നാല് ഇഞ്ച് വീതിയും ഒന്നര ഇഞ്ച് കനവുമുള്ള ഇരുമ്പ് പൈപ്പുകളാണ് പ്രതികൾ മുറിച്ചെടുത്ത് കൊണ്ടുപോയത്. ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് മോഷണം നടത്തിയത് പ്രദേശത്തെ ബി.ജെ.പി നേതാക്കളാണെന്ന് ക്ഷേത്ര ഭാരവാഹികൾ തിരിച്ചറിഞ്ഞത്. ക്ഷേത്ര കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത കൊപ്പം പോലീസ് അന്വേഷണം പുരോഗമിപ്പിക്കുകയാണ്.





