തിരുവനന്തപുരം: പി.എം ശ്രീ സ്കൂൾ പദ്ധതിയിൽ കേരളം അംഗമായി തുടരണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കത്തയച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഈ ആവശ്യമുള്ളത്. സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ടതും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്നും, പദ്ധതിയിൽ പങ്കാളിയാകാനുള്ള ധാരണാപത്രത്തിൽ കേരളം നേരത്തെ ഒപ്പുവെച്ചതാണെന്നും കത്തിൽ ഓർമ്മിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ ഭാവിയും താല്പര്യവും സംരക്ഷിക്കാൻ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. പുതിയ സംസ്ഥാന സർക്കാർ അധികാരമേറ്റ ശേഷം ഈ വിഷയത്തിൽ കേന്ദ്രം അയക്കുന്ന രണ്ടാമത്തെ കത്താണിത്.
പദ്ധതിയിൽ നിന്ന് പിന്നോട്ടുപോകാതെ സഹകരണം തുടരണമെന്നാണ് കേന്ദ്രത്തിന്റെ മുഖ്യ ആവശ്യം. കഴിഞ്ഞ ഭരണകൂടം പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ച വിവരവും കത്തിൽ എടുത്തുപറയുന്നുണ്ട്. എന്നാൽ വിഷയത്തിൽ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും അവരുടെ റിപ്പോർട്ട് ലഭ്യമായ ശേഷം മാത്രമേ തുടർതീരുമാനങ്ങൾ ഉണ്ടാകൂ എന്നുമാണ് സംസ്ഥാനം നേരത്തെ മറുപടി നൽകിയത്. ഇതിന് തൊട്ടുപിന്നാലെയാണ് സമിതിയുടെ പഠനം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം വീണ്ടും രംഗത്തെത്തിയത്. എന്നിരുന്നാലും ഉപസമിതിയുടെ അടുത്ത യോഗം എന്നത്തേക്ക് ചേരുമെന്ന കാര്യത്തിൽ ഇതുവരെ കൃത്യമായ ധാരണയായിട്ടില്ല.
പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും അതിനാൽ സ്വാഭാവികമായും തീരുമാനത്തിൽ കാലതാമസം നേരിടുമെന്നും ഉപസമിതി അധ്യക്ഷൻ കൂടിയായ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വിവിധ തലങ്ങളിൽ നിന്ന് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്ന സാഹചര്യത്തിൽ തീരുമാനം ഇനിയും വൈകാനാണ് സാധ്യത. അതിനാൽ കേന്ദ്രത്തിന്റെ പുതിയ കത്തിൽ സംസ്ഥാനം എന്ത് നിലപാട് കൈക്കൊള്ളുമെന്നത് നിർണ്ണായകമാണ്. അതേസമയം, കേന്ദ്ര വിഹിതം സംസ്ഥാനത്തിന് ലഭിച്ചേ തീരൂ എന്ന നിലപാടാണ് കെ.പി.സി.സി യോഗത്തിൽ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്.
സർക്കാരിന്റെ ഈ വിഷയത്തിലുള്ള നിലപാടിനെ ഇന്നലെ ചേർന്ന കെ.പി.സി.സി യോഗത്തിലെ ചർച്ചകൾ വലിയ തോതിൽ സ്വാധീനിച്ചേക്കും. കഴിഞ്ഞ ദിവസം നടന്ന കെ.പി.സി.സി ഭാരവാഹി യോഗത്തിലും രാഷ്ട്രീയകാര്യ സമിതിയിലും പി.എം ശ്രീ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന പൊതുവികാരമാണ് ഉയർന്നത്. പദ്ധതിയുമായി മുന്നോട്ടുപോയാൽ അത് പൊതുജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ പ്രയാസമായിരിക്കുമെന്ന് നേതാക്കൾ നിലപാടെടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പദ്ധതിയെ എതിർത്തുകൊണ്ട് സ്വീകരിച്ച ശക്തമായ നിലപാടുകൾ യു.ഡി.എഫിന്റെ വിജയത്തിന് സഹായകരമായെന്നും അവർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഉപസമിതി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപായി യു.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനം കൂടി കണക്കിലെടുത്തേക്കും. യു.ഡി.എഫ് ഘടകകക്ഷികളും പോഷക സംഘടനകളും പദ്ധതിക്കെതിരെ പരസ്യ നിലപാടുമായി രംഗത്തുള്ളതും സർക്കാരിന് മുൻപിലുള്ള പ്രധാന വെല്ലുവിളിയാണ്.





