തിരുവനന്തപുരം: മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ നടത്തിയ പരിശോധനകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് നടപടികൾ കൂടുതൽ ശക്തമാക്കി. ഭക്ഷണസാധനങ്ങൾക്കും മറ്റും അമിതവില ഈടാക്കിയ സംഭവങ്ങളിൽ വ്യാപകമായി കേസുകൾ രജിസ്റ്റർ ചെയ്തു. ആകെ 35 കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 25 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ലീഗൽ മെട്രോളജി വകുപ്പ് 15 കേസുകളും, ഉപഭോക്തൃകാര്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും 4 കേസുകൾ വീതവും രേഖപ്പെടുത്തി. നിയമലംഘനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് ഇതുവരെ 62,000 രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. അതേസമയം, കൊല്ലം ആർ.പി മാളിലെ തിയേറ്ററിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് ഇടപെട്ട് അടപ്പിച്ചു. വരുംദിവസങ്ങളിലും ശക്തമായ തുടർപരിശോധനകൾ ഉറപ്പുവരുത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
മൾട്ടിപ്ലക്സുകളിലെ പരിശോധനാ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കൊല്ലം ആർ.പി മാളിലെ തിയേറ്റർ ഉടമയ്ക്ക് അധികൃതർ നോട്ടീസ് അയച്ചു. ലീഗൽ മെട്രോളജിയും ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായാണ് ഈ നടപടിയെടുത്തത്. പോപ്കോൺ നൽകിയ ബില്ലിൽ തൂക്കം വ്യക്തമാക്കാതിരുന്നതും കാന്റീനിലെ ശുചിത്വമില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. ഇവിടുത്തെ കഫറ്റീരിയയിൽ നിന്ന് കാലാവധി കഴിഞ്ഞ പാലും, വൃത്തിഹീനമായ അന്തരീക്ഷത്തിൽ സൂക്ഷിച്ചിരുന്ന ഐസ്ക്രീമുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
സിവിൽ സപ്ലൈസ് ജീവനക്കാർ ഉൾപ്പെടുന്ന സംയുക്ത സ്ക്വാഡാണ് തിയേറ്ററുകളിൽ പരിശോധന നടത്തുന്നത്. കൊല്ലം കൊട്ടിയം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ തിയേറ്ററുകളിൽ പരിശോധന പൂർത്തിയാക്കി. സംസ്ഥാനത്ത് ഇന്ന് കോട്ടയം നഗരത്തിലും സംയുക്ത സംഘത്തിന്റെ കർശന പരിശോധന നടന്നു. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരങ്ങളിലെ തിയേറ്ററുകളിലും പരിശോധനയുണ്ടായിരുന്നു. ലുലു മാൾ ഉൾപ്പെടെയുള്ള വൻകിട കേന്ദ്രങ്ങളിലെ തിയേറ്ററുകളിലും പരിശോധന നടത്തി.
കുടിവെള്ളത്തിന് അടക്കം അമിത തുക ഈടാക്കുന്നുവെന്ന വ്യാപകമായ പരാതികളെ തുടർന്നാണ് സർക്കാർ തലത്തിൽ നടപടികൾ കർശനമാക്കിയത്. പാക്കറ്റുകളിൽ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ മാത്രമാണ് ലീഗൽ മെട്രോളജി വകുപ്പിന് നേരിട്ട് ഇടപെടാൻ അധികാരമുള്ളത്. എം.ആർ.പിയേക്കാൾ കൂടിയ തുക ഈടാക്കുകയോ അളവുതൂക്ക മാനദണ്ഡങ്ങളിൽ വ്യത്യാസം വരികയോ ചെയ്യുമ്പോൾ മാത്രമേ ഈ വകുപ്പിന് കേസെടുക്കാനാകൂ. വ്യാപാര സ്ഥാപനങ്ങളിൽ കൃത്യമായി വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും, നിശ്ചയിച്ചതിലും ഉയർന്ന നിരക്ക് വാങ്ങുന്നുണ്ടോ എന്നും സംഘം കർശനമായി വിലയിരുത്തുന്നുണ്ട്.





