തിരുവനന്തപുരം: സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയവരുടെ കൂട്ടത്തിൽ യു.ഡി.എഫ് നേതാക്കളും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങൾ പുറത്ത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് എന്നിവർക്കെതിരെയാണ് വെളിപ്പെടുത്തൽ. പണം കൈപ്പറ്റിയവരുടെ രേഖകളിൽ രേഖപ്പെടുത്തിയിരുന്ന കെ കെ, എ ജി, ഒ സി, പി വി, ഐ കെ, ആർ സി തുടങ്ങിയ ചുരുക്കപ്പേരുകൾ ആരുടേതാണെന്ന് സി.എം.ആർ.എൽ കമ്പനി സി.എഫ്.ഒ കെ.എസ്. സുരേഷ് കുമാർ ഇ.ഡിക്ക് മുന്നിൽ വിശദീകരിച്ചു.
നേരത്തെ ഐ.ടി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന് മുന്നിൽ നൽകിയ അതേ മൊഴി തന്നെയാണ് ഇ.ഡിയുടെ ചോദ്യം ചെയ്യലിലും സി.എം.ആർ.എൽ സി.എഫ്.ഒ ആവർത്തിച്ചത്. 2024 ഏപ്രിലിലാണ് കെ.എസ്. സുരേഷ് കുമാറിന്റെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയത്. നിലവിലെ സംസ്ഥാന മന്ത്രിസഭയിലെ രണ്ട് പ്രമുഖ മന്ത്രിമാർക്ക് വലിയ കുരുക്കാകുന്നതാണ് ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ ഈ മൊഴി. സി.എം.ആർ.എല്ലിന്റെ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് 2024-ലാണ് ഇ.ഡി ഇ.സി.ഐ.ആർ (ECIR) രജിസ്റ്റർ ചെയ്തത്. ഇതിന്റെ ഭാഗമായി നടത്തിയ ചോദ്യം ചെയ്യലിലാണ് രാഷ്ട്രീയ നേതാക്കൾ സി.എം.ആർ.എല്ലിൽ നിന്ന് ഭീമമായ തുകകൾ വാങ്ങിയിട്ടുണ്ടെന്ന സുപ്രധാന മൊഴി സുരേഷ് കുമാർ നൽകിയത്.
അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡി.ജി.പിക്ക് അയച്ച റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, വീണ ടി, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെ 12 പേരുടെ വിവരങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ആ റിപ്പോർട്ടിൽ യു.ഡി.എഫ് നേതാക്കളുടെ പേരുകൾ ഇടംപിടിച്ചിരുന്നില്ല. അതേസമയം, സി.എം.ആർ.എല്ലിൽ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്ന് നിലവിലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു. കെ.പി.സി.സി പ്രസിഡന്റായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ച ഘട്ടത്തിൽ പാർട്ടി ഫണ്ടിലേക്കാണ് തുക സ്വീകരിച്ചതെന്നും, എന്നാൽ എത്ര തുകയാണ് വാങ്ങിയതെന്ന് ഇപ്പോൾ ഓർമ്മയില്ലെന്നുമാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.





