വടകര: വടകര പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായ സംഭവത്തിൽ കണ്ടാലറിയാവുന്ന 13 പേരുൾപ്പെടെ നൂറ്റിയിരുപതോളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ആയുധമുപയോഗിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ പരിക്കേൽപ്പിക്കൽ, പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് നടപടി.
തിരുവോണ നാളിൽ പതിയാരക്കര മഞ്ചയിൽ കടവിൽ അക്രമം അഴിച്ചുവിട്ട ലഹരിസംഘത്തിലെ മുഴുവൻ ആളുകളെയും ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു കഴിഞ്ഞദിവസം ഡിവൈഎഫ്ഐ മാർച്ച് സംഘടിപ്പിച്ചത്. തിരുവോണദിനത്തിൽ ഡിവൈഎഫ്ഐ പതിയാരക്കര മേഖലാ ജോയിന്റ് സെക്രട്ടറി വിനൂപിനെ ലഹരിമാഫിയ സംഘം മർദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ചൊവ്വാഴ്ച വൈകിട്ടത്തെ ഈ മാർച്ച്.
പ്രതിഷേധത്തിനിടെ ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറിയതോടെ പോലീസുമായി ഉന്തും തള്ളുമുണ്ടായി. സംഘർഷത്തിൽ സിവിൽ പോലീസ് ഓഫീസർ ബിജു ഉൾപ്പെടെ ആകെ ആറുപേർക്ക് പരിക്കേറ്റു; പോലീസുകാരന്റെ കൈയ്ക്കാണ് മുറിവേറ്റത്. സംഭവസമയത്ത് നൂറ്റമ്പതോളം വരുന്ന പ്രവർത്തകരെ പ്രതിരോധിക്കാൻ മുപ്പതോളം പോലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.
തുടർന്ന് സ്റ്റേഷൻ വളപ്പിൽ കുത്തിയിരുന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രസംഗിക്കുകയും പോലീസിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. ഒടുവിൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഡിവൈഎസ്പി ഉറപ്പുനൽകിയതായി നേതാക്കൾ അറിയിച്ചതോടെയാണ്, ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ വൈകിട്ട് ഏഴരയോടെ പ്രവർത്തകർ പിരിഞ്ഞുപോയത്.





