ചെങ്ങന്നൂർ: ഇ.ഡി കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിവിധ പരിപാടികളിൽ സംബന്ധിക്കാനായി ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിലെത്തിയ അദ്ദേഹത്തോട് റിപ്പോർട്ടർമാർ ചോദ്യങ്ങൾ ആവർത്തിച്ചതോടെയാണ് പ്രതിപക്ഷ നേതാവ് രോഷാകുലനായത്. 'പുറത്തു നിൽക്കെടോ. എന്താ ബാത്‌റൂമിലേക്ക് വരുവാണോ? ഇവിടെ വന്നത് മൂത്രമൊഴിക്കാനാണ്, അല്ലാതെ നിങ്ങളെ കാണാനല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷമായ പ്രതികരണം.
അതേസമയം, പ്രതിപക്ഷ നേതാവിനും പ്രതിപക്ഷത്തെ പ്രമുഖ നേതാവിനുമെതിരെ കേസെടുക്കണമെന്ന കത്തിൽ തിടുക്കപ്പെട്ട് നടപടികളിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. കൃത്യമായ നിയമോപദേശം തേടിയ ശേഷവും രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷവും മാത്രം തീരുമാനമെടുക്കാനാണ് ധാരണയായിട്ടുള്ളത്. സി.പി.ഐ.എമ്മിനെ പ്രതിസന്ധിയിലാക്കി തകർക്കാനാണ് കേന്ദ്ര ഏജൻസി നീക്കം നടത്തുന്നതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.
ദേശീയതലത്തിൽ ഇ.ഡിയുടെ നിലപാടുകളെ എതിർക്കുന്ന കോൺഗ്രസിന്റെ രാഷ്ട്രീയ സമീപനവും, സി.എം.ആർ.എൽ മാസപ്പടി ഡയറിയിൽ യു.ഡി.എഫ് നേതാക്കളുടെ പേരുകൾ ഇടംപിടിച്ചിട്ടുണ്ടെന്ന കാര്യവും പ്രതിപക്ഷത്തു നിന്നുള്ള മറുചോദ്യങ്ങളായി സർക്കാരിന് മുന്നിലുണ്ട്. ഇ.ഡിയുടെ വിഷയങ്ങളിൽ കോൺഗ്രസ് സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് പ്രതിപക്ഷ നിരയുടെ ആക്ഷേപം. സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇ.ഡിയുടെ ഏറ്റവും പുതിയ നീക്കങ്ങളിൽ പിണറായി വിജയൻ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.





