കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങിയ അന്വേഷണ സംഘത്തെ ആക്രമിച്ച സംഭവത്തിൽ കടുത്ത നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പി.എം.എൽ.എ (കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം) പ്രകാരമാണ് ഇ.ഡി പുതിയ കേസ് രജിസ്റ്റർ ചെയ്തത്. അതിക്രമത്തിന് പിന്നിലെ ഗൂഢാലോചനയും സാമ്പത്തിക വിനിമയങ്ങളും വിശദമായി കണ്ടെത്താനാണ് ഏജൻസിയുടെ തീരുമാനം. പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ടിട്ടുള്ള 27 പ്രതികളെയും ഇ.ഡിയുടെ കേസിലും ഉൾപ്പെടുത്തിയിട്ടുണ്ട്. വധശ്രമവുമായി ബന്ധപ്പെട്ട ഒരു കേസിൽ പി.എം.എൽ.എ ചുമത്തുന്നത് ഇതാദ്യമായാണ്.
കൂടുതൽ വിവരങ്ങളും തെളിവുകളും സമാഹരിച്ച ശേഷം പ്രതിപ്പട്ടികയിലുള്ളവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് അയക്കാനാണ് തീരുമാനം. സംഭവത്തിൽ സി.പി.ഐ.എം നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ഉദ്യോഗസ്ഥരെ ആക്രമിച്ചവർ സി.എം.ആർ.എൽ-എക്‌സാലോജിക് കേസിലെ കുറ്റാരോപിതർക്ക് ഒത്താശ ചെയ്യുകയായിരുന്നുവെന്നാണ് ഇ.ഡിയുടെ നിഗമനം. നിയമവിരുദ്ധമായി സമ്പാദിച്ചുവെന്ന് കരുതുന്ന പണം കണ്ടെത്താനുള്ള ഔദ്യോഗിക അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് പ്രതികൾ ശ്രമിച്ചതെന്നും ഏജൻസി സംശയിക്കുന്നു.
സി.എം.ആർ.എൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മേയ് 27-ന് പിണറായി വിജയന്റെ വസതിയിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥരുടെ വാഹനമാണ് പ്രതിഷേധക്കാർ അടിച്ചുതകർത്തത്. പിണറായി വിജയനെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന് ആരോപിച്ച് വീട്ടുപരിസരത്ത് തടിച്ചുകൂടിയ സി.പി.ഐ.എം പ്രവർത്തകർ, പരിശോധന കഴിഞ്ഞ് പുറത്തേക്കിറങ്ങിയ സംഘത്തിന്റെ വാഹനത്തിന് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു.





