പാലക്കാട്: സർവീസുകൾ നിർത്തിവെച്ചുകൊണ്ട് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാൻ ഒരുങ്ങി സ്വകാര്യ ബസ് ഉടമകൾ. പ്രിയദർശിനി പദ്ധതി സൃഷ്ടിച്ച പ്രതിസന്ധികൾ പരിഹരിക്കുന്നതിൽ ഭരണകൂടം ഇടപെടാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി അറിയിച്ചു. സമരത്തിലേക്ക് നീങ്ങുന്നതിന് മുൻപായി മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരിൽക്കണ്ട് പ്രശ്നങ്ങൾ ധരിപ്പിക്കും. പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്ക് 120 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഇതുവരെ ഉണ്ടായത്. എന്നിട്ടും യാത്രാനിരക്ക് വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. മുഴുവൻ ബസുടമകളെയും ഉൾപ്പെടുത്തി ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് പുനർനിർണ്ണയിക്കുക, 2022-ൽ നിശ്ചയിച്ച ടിക്കറ്റ് നിരക്കുകൾ കാലാനുസൃതമായി പരിഷ്കരിക്കുക, ഡീസലിന് സബ്‌സിഡി അനുവദിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് ഉടമകൾ മുന്നോട്ടുവെക്കുന്നത്. വിഷയത്തിൽ സർക്കാരിന്റെ സമീപനം വിലയിരുത്തിയ ശേഷമാകും മറ്റ് തുടർതീരുമാനങ്ങൾ. 'നിങ്ങൾ മികച്ച സംരംഭകരാണ്, ഈ മേഖലയെ ഒഴിവാക്കാനാവില്ല' എന്നൊക്കെയാണ് മുൻപ് കൂടിക്കാഴ്ചകളിൽ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രശംസിക്കാറുള്ളത്. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി ആ അനുകൂല സമീപനം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും, അതുകൊണ്ടാണ് കടുത്ത തീരുമാനങ്ങളിലേക്ക് കടക്കേണ്ടി വന്നതെന്നും ടി. ഗോപിനാഥ് വ്യക്തമാക്കി.
യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കണമെന്ന ആഗ്രഹം തങ്ങൾക്കില്ലെന്നും എന്നാൽ നിലവിലെ സാഹചര്യം അത്രയേറെ രൂക്ഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓണക്കാലത്ത് പോലും തൊഴിലാളികൾക്ക് വേതനമോ ബോണസോ വിതരണം ചെയ്യാൻ പലർക്കും കഴിഞ്ഞിട്ടില്ല. കൃത്യമായി വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ഏത് നിമിഷവും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ബസുകൾ പിടിച്ചെടുക്കാവുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ഡീസൽ വിലയിൽ എട്ട് രൂപ അൻപത് പൈസയുടെ വർദ്ധനവുണ്ടായി; അതിന് മുന്നോടിയായി രണ്ട് രൂപ സെസും സർക്കാർ വർദ്ധിപ്പിച്ചിരുന്നു. ഓയിൽ വില 250-ൽ നിന്ന് 400 രൂപയായി കുതിച്ചുയർന്നു. വാർഷിക ഇൻഷുറൻസ് തുകയാകട്ടെ ഒന്നര ലക്ഷം രൂപ വരെയെത്തിയിരിക്കുകയാണെന്നും ടി. ഗോപിനാഥ് കൂട്ടിച്ചേർത്തു.





