ആലപ്പുഴ: കരുവാറ്റയിൽ വൃദ്ധദമ്പതികളെ കൗമാരപ്രായക്കാർ കൊലപ്പെടുത്തിയ സംഭവത്തിൽ അസാധാരണ ഉത്തരവുമായി ആലപ്പുഴ ജുവനൈൽ കോടതി. കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെയും കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം മൈനർമാരായ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകാൻ വ്യവസ്ഥയില്ലെന്നും മുൻകാല ഉത്തരവുകൾ ഇതിനനുകൂലമല്ലെന്നുമുള്ള എതിർവാദങ്ങൾ പൂർണ്ണമായി തള്ളിക്കളഞ്ഞാണ് കോടതിയുടെ ഈ സുപ്രധാന നീക്കം.
പതിമൂന്നുകാരിയായ പെൺകുട്ടി ഉൾപ്പെടെ പ്രതിപ്പട്ടികയിലുള്ള മുഴുവൻ പേരും പ്രായപൂർത്തിയാകാത്തവരാണെന്നത് ഇത്തരമൊരു കൊലപാതക കേസിനെ അപൂർവ്വങ്ങളിൽ അപൂർവ്വമാക്കുന്നുവെന്നും, കുട്ടികളുടെ കസ്റ്റഡി വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കർശനമായ നിബന്ധനകൾ ഏർപ്പെടുത്തിയാണ് മൂന്നുപേരെയും കസ്റ്റഡിയിൽ വിടണമെന്ന പോലീസിന്റെ ആവശ്യം കോടതി അനുവദിച്ചത്. സംസ്ഥാനത്ത് ഇത്തരത്തിലൊരു വിധി പുറപ്പെടുവിക്കുന്നത് ആദ്യമായാണ്. അതേസമയം, കേസിലുൾപ്പെട്ട പെൺകുട്ടിയെ ചോദ്യം ചെയ്യാനുള്ള പോലീസിന്റെ അപേക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
ഡൽഹി നിർഭയ കേസിൽ പോലും മൈനറായ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുക്കാൻ കോടതികൾ തയ്യാറായിരുന്നില്ല. എന്നാൽ ഒന്നിലധികം കൗമാരക്കാർ ഒത്തുചേർന്ന് നടത്തിയ ഈ ക്രൂരകൃത്യം അതീവ ഗൗരവതരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജുവനൈൽ ജസ്റ്റിസ് ആക്ടിൽ കുട്ടികളെ പോലീസ് കസ്റ്റഡിയിൽ നൽകുന്നതിനെക്കുറിച്ച് പ്രത്യേകം പരാമർശമില്ലെന്നും, കുട്ടികളെ ജയിലിലോ ലോക്കപ്പിലോ ഇടരുതെന്നു മാത്രമാണ് നിയമത്തിലെ കർശന വ്യവസ്ഥയെന്നും കോടതി വ്യക്തമാക്കി. പ്രത്യേക സംരക്ഷണ കേന്ദ്രങ്ങളിൽ വെച്ച് പ്രായപൂർത്തിയാകാത്തവരെ ചോദ്യം ചെയ്യുന്നതിനോ മൊഴിയെടുക്കുന്നതിനോ തെളിവെടുപ്പ് നടത്തുന്നതിനോ നിയമതടസ്സങ്ങളില്ല. ദൃക്‌സാക്ഷികളില്ലാതെ അർദ്ധരാത്രി അടച്ചിട്ട വീടിനുള്ളിൽ നടന്ന കൊലപാതകത്തിൽ, പ്രതികൾ കുട്ടികൾ മാത്രമായതിനാൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ കിട്ടിയില്ലെങ്കിൽ അന്വേഷണം ദുർബലപ്പെടുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കുട്ടികളെ മറയാക്കി കൊലപാതകം നടത്തിയാൽ നിയമപരിരക്ഷ ലഭിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഈ ഉത്തരവെന്ന് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. അതേസമയം, കൊലപാതകത്തിന്റെ മുഖ്യസൂത്രധാരയെന്ന് കരുതപ്പെടുന്ന പതിമൂന്നുകാരിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് ആവശ്യപ്പെട്ടിരുന്നില്ല; മൊഴി രേഖപ്പെടുത്താൻ മാത്രമുള്ള അനുമതിയാണ് തേടിയത്.





