കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയെ മുൻനിർത്തി സി.പി.ഐ.എമ്മിനെതിരെ കടുത്ത വിമർശനവുമായി സമസ്ത മുഖപത്രമായ 'സിറാജ്'. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ന്യൂനപക്ഷ വിഭാഗങ്ങളുടെ മേൽ കെട്ടിവെക്കുന്ന പ്രവണത അടുത്തകാലത്തായി ഇടതുപക്ഷ പ്രൊഫൈലുകളിൽ പ്രകടമാണെന്നും, കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചിട്ടും അധിക്ഷേപം തുടരുന്നത് പരാജയഭാരത്തിന്റെ കലിപ്പുതീർക്കലാണോയെന്നും റഹ്മത്തുല്ലാഹ് സഖാഫി എളമരം എഴുതിയ ലേഖനത്തിൽ ചോദിക്കുന്നു. 'ഇവിടെ ആർക്കാണ് പ്രശ്നം?' എന്ന തലക്കെട്ടിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പാർട്ടിക്ക് സംഭവിച്ചത് വെറുമൊരു തിരഞ്ഞെടുപ്പ് തോൽവിയോ ഇടതുപക്ഷത്തിന്റെ പതനമോ അല്ലെന്നും മറിച്ച് താഴെത്തട്ടിലെ അണികൾ നൽകിയ കനത്ത ശിക്ഷയാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ നിരാശ സ്വന്തം പ്രവർത്തകരുടെ മേലും സമുദായ സംഘടനകളുടെ മേലും തീർക്കുന്നതിന് പകരം പാർട്ടി ബാധിച്ച യഥാർത്ഥ അസുഖത്തിന് ചികിത്സ നൽകുകയാണ് വേണ്ടത്. അതിന് തയ്യാറായില്ലെങ്കിൽ പശ്ചിമബംഗാളിലെ അവസ്ഥ കേരളത്തിലും ആവർത്തിക്കുമെന്നും, എന്നാൽ ആരും അത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും മുഖപത്രം ഓർമ്മിപ്പിക്കുന്നു.
കഴിഞ്ഞ പത്ത് വർഷക്കാലം സി.പി.ഐ.എം പുലർത്തിപ്പോന്ന സമീപനങ്ങളിൽ നിന്ന് വ്യത്യസ്തമായി തികച്ചും അന്ധമായ ആക്രമണമാണ് ഈ വിഷയത്തിൽ സംഘടനയ്ക്ക് നേരിടേണ്ടിവന്നത്. പക്വതയോടെയും വിവേകത്തോടെയും പ്രതികരിക്കുന്ന നേതൃത്വം കേരളത്തിൽ ഉണ്ടാകാതിരുന്നത് ഇവിടുത്തെ രാഷ്ട്രീയ നേതൃനിലവാരത്തെക്കുറിച്ചുള്ള വലിയ ആശങ്കയാണ് ഉയർത്തുന്നത്. അതേസമയം, സഖാവ് ടി.കെ. ഹംസയെപ്പോലുള്ള നേതാക്കളുടെ പക്വമായ ഇടപെടലുകൾ വിസ്മരിക്കുന്നില്ല. ചിലർ ആറാം നൂറ്റാണ്ടിലേക്കും പത്തൊൻപതാം നൂറ്റാണ്ടിലേക്കും പിന്നോട്ട് സഞ്ചരിച്ചപ്പോൾ, മറ്റു ചിലരാകട്ടെ വിഷയത്തെ പാകിസ്താനോടും അഫ്ഗാനിസ്താനോടും ഉപമിച്ച് അന്താരാഷ്ട്രതലത്തിലേക്ക് വലിഴെച്ചു. ഒരു സി.പി.ഐ.എം വനിതാ നേതാവ് തനിക്കറിയാവുന്ന ഇംഗ്ലീഷ് ഉപയോഗിച്ച് ഇതിനെ ദേശീയതലത്തിലുള്ള വിവാദമാക്കി മാറ്റിയെന്നും ലേഖനം പരിഹസിക്കുന്നു.
ഭരണപരമായ പോരായ്മകളല്ല ഈ വലിയ പരാജയത്തിന് കാരണം, മറിച്ച് പാർട്ടിക്കുള്ളിൽ തന്നെ പുകഞ്ഞുനിന്ന കടുത്ത അമർഷമാണ്. രണ്ടാം എൽ.ഡി.എഫ് സർക്കാരിൽ തലമുറമാറ്റം നടപ്പിലാക്കിയപ്പോഴും മുഖ്യമന്ത്രിയുടെ കസേരയിൽ മാറ്റമുണ്ടായില്ല. ഇത് മുതിർന്ന നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തി ഉണ്ടാക്കി. പാർട്ടിയുടെ കർശന അച്ചടക്കം ഭയന്ന് ആരും പരസ്യപ്രതികരണത്തിന് മുതിർന്നില്ലെങ്കിലും ഉള്ളിലെ വേദന സഹിച്ചാണ് പലരും ഒപ്പം നിന്നത്. ആലപ്പുഴയിൽ ജി. സുധാകരനെപ്പോലുള്ള മുതിർന്ന നേതാക്കൾ മെമ്പർഷിപ്പ് പോലും പുതുക്കാതെ പ്രതിഷേധം രേഖപ്പെടുത്തി. മുഖ്യമന്ത്രി പദവിയിലും മാറ്റം കൊണ്ടുവന്നിരുന്നെങ്കിൽ അതൃപ്തി ഇത്രകണ്ട് രൂക്ഷമാകുമായിരുന്നില്ല. എന്നാൽ അടുത്ത തിരഞ്ഞെടുപ്പ് വന്നപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അങ്കത്തിനിറങ്ങുകയും, ഉന്നത നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും സീറ്റുകൾ വീതിച്ചു നൽകുകയും ചെയ്തതോടെ കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ പാർട്ടിയിൽ വൻ പൊട്ടിത്തെറിയുണ്ടായി. ചിലർ യു.ഡി.എഫ് പാളയത്തിൽ ചേർന്ന് മത്സരിക്കാൻ പോലും തുനിഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണ ശൈലിയും പ്രവർത്തകരിൽ കടുത്ത എതിർപ്പുണ്ടാക്കി. കേരളത്തിലുടനീളം ഒരാളുടെ മാത്രം പടുകൂറ്റൻ ഫ്ലെക്സ് ബോർഡുകളാണ് ഉയർന്നത്. ഒരു മുന്നണിയായി മത്സരരംഗത്തിറങ്ങുമ്പോൾ മുന്നണിയിലെ മറ്റു ഘടകകക്ഷി നേതാക്കളുടെ ചിത്രമെങ്കിലും വെക്കണമായിരുന്നുവെന്ന് അണികളും നേതാക്കളും രഹസ്യമായി പങ്കുവെച്ചു. തുറന്നുപറഞ്ഞാൽ പാർട്ടിക്ക് പുറത്താക്കുമെന്ന ഭയമാണ് എല്ലാവർക്കും. രാജാവും പ്രജകളും എന്ന രീതി ജനാധിപത്യ സംവിധാനത്തിന് ഒട്ടും ഭൂഷണമല്ലെന്നാണ് പല പ്രാദേശിക നേതാക്കളും വിലയിരുത്തിയത്. അങ്ങനെ പാർട്ടിയെ രക്ഷിക്കാൻ അവർ പോളിംഗ് ബൂത്തുകളിൽ വോട്ടിംഗ് മെഷീനുകൾ ആയുധമാക്കി. കൂടാതെ, തുടർച്ചയായ പത്ത് വർഷത്തെ ഭരണത്തിന് ശേഷം ഒരു മാറ്റം പരീക്ഷിക്കാമെന്ന് നിഷ്പക്ഷരായ സാധാരണ വോട്ടർമാരും കരുതിക്കാണുമെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നു.





