പാലക്കാട്: അട്ടപ്പാടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന് പിന്നിൽ പശ്ചിമബംഗാൾ സ്വദേശിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്വന്തം ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം മൂന്ന് ചാക്കുകളിലാക്കി ഭവാനിപ്പുഴയിൽ ഒഴുക്കിവിടുകയായിരുന്നു. തോട്ടം തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇയാൾ കൊലപാതകത്തിന് പിന്നാലെ പശ്ചിമബംഗാളിലേക്ക് കടന്നതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഏകദേശം ഇരുപത് ദിവസം മുൻപാണ് പ്രതി കുടുംബത്തോടൊപ്പം അട്ടപ്പാടിയിലെത്തിയത്.
ഞായറാഴ്ച ഉച്ചയോടെ അട്ടപ്പാടി പുതൂർ ചീരക്കടവിൽ ഭവാനിപ്പുഴയുടെ തീരത്ത് ചാക്കുകളിൽ കെട്ടിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് കന്നുകാലികളെ മേയ്ക്കാൻ എത്തിയവരാണ് പുഴയോരത്ത് ചാക്കുകൾ ശ്രദ്ധിച്ചത്. ആദ്യത്തെ ചാക്ക് തുറന്നുനോക്കിയപ്പോൾ മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങളാണെന്ന് വ്യക്തമായതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹങ്ങൾക്ക് ഏതാണ്ട് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹാവശിഷ്ടങ്ങൾ ഒളിപ്പിക്കാൻ ഉപയോഗിച്ച ചാക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ സമഗ്രമായ അന്വേഷണമാണ് പോലീസിനെ പ്രതിയിലേക്ക് നയിച്ചത്. കോയമ്പത്തൂരിൽ നിന്നും അട്ടപ്പാടി കോട്ടത്തറയിലുള്ള ഒരു വ്യാപാരസ്ഥാപനത്തിലേക്ക് സാധനങ്ങൾ വിതരണം ചെയ്ത ചാക്കുകളായിരുന്നു ഇവയെന്ന് പോലീസ് കണ്ടെത്തി.





