ആലപ്പുഴ: തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രകടിപ്പിച്ച അഭിപ്രായങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി സി.പി.ഐ.എം നേതാവ് സജി ചെറിയാൻ രംഗത്ത്. പിണറായി വിശദീകരിച്ചത് പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണെന്ന് അദ്ദേഹം വ്യക്തമാക്കി. അണികളിൽ ഒരു വിഭാഗത്തിന് ചില തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെന്നും, അത്തരം ആളുകളെ ഉദ്ദേശിച്ചാണ് പിണറായി സംസാരിച്ചതെന്നും പറഞ്ഞ സജി ചെറിയാൻ, ഈ വിഷയത്തിൽ പി. ജയരാജൻ സ്വീകരിച്ച നിലപാടിനെ തള്ളിക്കളഞ്ഞു.
പാർട്ടിക്ക് വോട്ട് ചെയ്തിരുന്ന ചെറിയൊരു വിഭാഗം ആളുകൾ മാറി വോട്ട് ചെയ്തുവെന്നും അത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതായിരുന്നു എന്നുമാണ് പിണറായി ചൂണ്ടിക്കാണിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. വോട്ടർമാർക്ക് തെറ്റുപറ്റിയെന്ന് പിണറായി എവിടെയും പറഞ്ഞിട്ടില്ല; മറിച്ച് പാർട്ടിക്ക് വോട്ട് നൽകിയിരുന്ന സഖാക്കൾക്ക് ചില തെറ്റിദ്ധാരണകൾ ഉണ്ടായെന്നാണ് വ്യക്തമാക്കിയത്. സംഭവിച്ച തെറ്റുകൾ തിരുത്തണമെന്നാണ് പിണറായി ഓർമ്മിപ്പിച്ചത്. പാർട്ടിയെ നിരന്തരം പിന്തുണച്ചിരുന്നവർ ആരുടെയെങ്കിലും തെറ്റായ പ്രേരണകൾക്ക് വിധേയരായി വോട്ട് മാറ്റിയിട്ടുണ്ടെങ്കിൽ ആ തെറ്റ് അവർ തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂട്ടുത്തരവാദിത്തത്തോടെ പാർട്ടി പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും. കോഴിക്കോട്ട് ചേരുന്നത് നിലവിലെ സംസ്ഥാന കമ്മിറ്റിയുടെ വിപുലീകരിച്ച യോഗം മാത്രമാണെന്നും അവിടെ യാതൊരുവിധ പൊട്ടിത്തെറികളും ഉണ്ടാകില്ലെന്നും സജി ചെറിയാൻ പറഞ്ഞു. പാർട്ടിയുടെ പടിയിറങ്ങിപ്പോയവർ ആരും സി.പി.ഐ.എമ്മിനെ നേരെയാക്കാൻ വരേണ്ടതില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. തിരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ച് പാർട്ടി വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും വ്യക്തമാക്കിയ അദ്ദേഹം, വിട്ടുപോയവരൊന്നും വലിയ നേതാക്കളല്ലെന്നും കേവലം അധികാരമോഹം കൊണ്ട് മാത്രം പോയവരാണെന്നും പരിഹസിച്ചു.
പാർട്ടി ആരെയും പുറത്താക്കിയിട്ടില്ലെന്നും അവർ സ്വന്തം താല്പര്യപ്രകാരം അധികാരം ലക്ഷ്യമിട്ട് പോയതാണെന്നും അദ്ദേഹം ആവർത്തിച്ചു. പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ സി.പി.ഐ.എമ്മും സി.പി.ഐയും തമ്മിൽ യാതൊരു തർക്കവുമില്ലെന്നും, കാര്യങ്ങൾ ചർച്ച ചെയ്ത് ഇടത് മുന്നണി യോജിച്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്കും പാർട്ടിയെ പിന്തുണയ്ക്കുന്നവർക്കും ഉണ്ടായ ചില തെറ്റിദ്ധാരണകളാണ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായതെന്ന് പയ്യന്നൂരിലും തളിപ്പറമ്പിലും നടന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗങ്ങളിലായിരുന്നു പിണറായി വിജയൻ സംസാരിച്ചത്.





