തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഭരണമുന്നണിയായ യു.ഡി.എഫിൽ ഭിന്നത മറനീക്കി പുറത്ത്. പദ്ധതിയെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിൽ മുസ്ലിം ലീഗ് ഉറച്ചുനിൽക്കുകയാണ്. എന്നാൽ വിഷയത്തിൽ നിലവിൽ പുതിയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരിച്ചു. പി.എം. ശ്രീ മന്ത്രിസഭാ ഉപസമിതി ഇതുവരെ രണ്ടുതവണ മാത്രമാണ് യോഗം ചേർന്നതെന്നും, അടുത്ത യോഗത്തിന് ശേഷം മാത്രമേ അന്തിമ റിപ്പോർട്ട് തയ്യാറാകൂ എന്നും മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി.
കേരളം പദ്ധതിയുടെ ഭാഗമായി തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വീണ്ടും കത്തയക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വിഷയം വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്. പദ്ധതി നടപ്പിലാക്കണമെന്ന് നിർദ്ദേശിച്ച് ചീഫ് സെക്രട്ടറിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കത്തയച്ചു. പാർട്ടിക്കുള്ളിലും മുന്നണിയിലും അഭിപ്രായവ്യത്യാസങ്ങളും ആശയക്കുഴപ്പങ്ങളും പുകയുന്നതിനിടെ കേന്ദ്രത്തിന്റെ ഈ കർക്കശ സമീപനം സംസ്ഥാന സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. പദ്ധതിയുമായി മുന്നോട്ടുപോയില്ലെങ്കിൽ എസ്.എസ്.കെ (സമഗ്ര ശിക്ഷാ കേരളം) ഫണ്ട് അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്. 2027 മാർച്ചിനകം പദ്ധതിയുടെ ഭാഗമാകുന്ന സംസ്ഥാനങ്ങൾക്ക് മാത്രമേ പി.എം. ശ്രീ ആനുകൂല്യങ്ങളും എസ്.എസ്.കെ വിഹിതവും നൽകുകയുള്ളൂ.
പദ്ധതി അംഗീകരിച്ചില്ലെങ്കിൽ കേന്ദ്രവിഹിതം തടഞ്ഞുവെക്കുമെന്ന നിലപാടിൽ കേന്ദ്രം നേരത്തെയും സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു. എസ്.എസ്.കെ ഫണ്ട് ഇനത്തിൽ ആകെ 1,500 കോടി രൂപയാണ് കേരളത്തിന് ലഭ്യമാകാനുള്ളത്; ഇതിൽ ഈ വർഷത്തെ 350 കോടി രൂപയും കുടിശ്ശികയായി തുടരുകയാണ്.
അതേസമയം, പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാൻ പാടില്ലെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നിർദ്ദേശിച്ചത്. കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളും ഇതേ നിലപാടിലാണ്. ഇതിനൊപ്പം ലീഗും എതിർപ്പ് കടുപ്പിച്ചതോടെ സർക്കാർ വലിയ പ്രതിസന്ധിയിലായി. മുൻപ് പ്രതിപക്ഷത്തിരുന്ന കാലത്ത് പി.എം. ശ്രീയെ ശക്തമായി എതിർത്ത യു.ഡി.എഫ്, പിന്നീട് എൽ.ഡി.എഫിനെ പഴിചാരിക്കൊണ്ടാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. മുൻ എൽ.ഡി.എഫ് സർക്കാർ കരാറിൽ ഒപ്പുവെച്ചതിനാൽ ഇതിൽനിന്ന് പെട്ടെന്ന് പിന്മാറാൻ സാങ്കേതിക തടസ്സങ്ങളുണ്ടെന്നായിരുന്നു യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് വിശദീകരിച്ചിരുന്നത്. സംസ്ഥാനത്തിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് നേടിയെടുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും അദ്ദേഹം ന്യായീകരിച്ചിരുന്നു.
എന്നാൽ, മുന്നണിക്കുള്ളിൽ നിന്നുതന്നെ പദ്ധതിക്കെതിരെ എതിർപ്പുകൾ ശക്തമാവുകയാണ്. പി.എം. ശ്രീ നടപ്പിലാക്കരുതെന്നാണ് പൊതുവികാരമെങ്കിലും കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറുന്നതിൽ ചില പ്രായോഗിക പരിമിതികളുണ്ടെന്നായിരുന്നു വിഷയത്തിൽ മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചത്.





