കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് അനുകൂല നിലപാടുമായി പി.കെ. നവാസ് എം.എൽ.എ. കാന്തപുരം തന്റെ അനുയായികളോടാണ് കാര്യങ്ങൾ വിശദീകരിച്ചതെന്നും, ഒരു മതനേതാവ് സംസാരിക്കുമ്പോൾ കേൾവിക്കാർ ആരാണെന്നത് വളരെ നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഒറ്റ വരിയുടെ പേരിൽ കാന്തപുരത്തിന്റെ സമാനതകളില്ലാത്ത പൊതുജീവിതത്തെ ആരും എഴുതിത്തള്ളരുതെന്നും നവാസ് വ്യക്തമാക്കി.
നബിദിനത്തോടനുബന്ധിച്ച് കണ്ട ചില അനഭിലഷണീയമായ സംഭവങ്ങൾ ആവർത്തിക്കരുത് എന്ന താല്പര്യത്തിലാണ് കാന്തപുരം നിർദ്ദേശം നൽകിയതെന്ന് നവാസ് ചൂണ്ടിക്കാട്ടി. 'അദ്ദേഹം സംസാരിച്ചത് സ്വന്തം സമുദായത്തോടാണ്. അദ്ദേഹത്തിന്റെ സർക്കുലർ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. എന്നാൽ ഒരു പരാമർശത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ ആകെ പ്രവർത്തനങ്ങളെ റദ്ദാക്കരുത്. സ്ത്രീകളുടെ ശാക്തീകരണത്തിനായി നിരവധി നവോത്ഥാന പ്രവർത്തനങ്ങൾ മുന്നിൽ നിന്ന് നടത്തിയ ആളാണ് കാന്തപുരം. എം.എസ്.എഫിൽ മുസ്ലിം ഭാരവാഹികളുണ്ട്' - നവാസ് വ്യക്തമാക്കി.
സർക്കുലർ മുസ്ലിം ലീഗിലെ വനിതകൾക്കുള്ളതാണെന്ന കെ.ടി. ജലീലിന്റെ ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. അകിടിൻ ചുവട്ടിലും രക്തം മാത്രം അന്വേഷിക്കുന്ന കൊതുകിന്റെ സ്വഭാവമാണ് കെ.ടി. ജലീലിനുള്ളതെന്നും, ലീഗിനെ കുറ്റപ്പെടുത്താൻ എന്തെങ്കിലും കിട്ടുമോ എന്ന് മാത്രമാണ് അദ്ദേഹം പരതുന്നതെന്നും നവാസ് പരിഹസിച്ചു. കാന്തപുരം ലീഗിനോടാണ് സംസാരിച്ചതെങ്കിൽ പാർട്ടി അത് പരിശോധിക്കുമെന്നും, ഈ നിർദ്ദേശം തനിക്ക് ബാധകമല്ലെന്ന് പറയാൻ ജലീലിന് ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
പ്രതികരണങ്ങൾ അതിരുകടക്കാൻ പാടില്ലെന്ന താക്കീതോടെ എം.എസ്.എഫ് മങ്കട മണ്ഡലം കമ്മിറ്റിയുടെ വിമർശനങ്ങൾക്കും പി.കെ. നവാസ് മറുപടി നൽകി. ഇത്തരം പ്രതികരണങ്ങൾ ചാനൽ ചർച്ചകളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് പ്രവർത്തകർ മനസ്സിലാക്കണം. സാമ്പത്തിക കണക്കുകൾ ബോധിപ്പിച്ചില്ലെന്ന വാദം പൂർണ്ണമായും അടിസ്ഥാനരഹിതമാണ്; കണക്കുകൾ കൃത്യമായി സമർപ്പിച്ച് അക്കൗണ്ട് ക്ലോസ് ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗിന്റെ അക്കൗണ്ട് വഴിയാണ് സാമ്പത്തിക കാര്യങ്ങൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അർഹതയില്ലാത്തവരെ ഭാരവാഹികളാക്കി എന്ന ആക്ഷേപം തള്ളിയ നവാസ്, എം.എസ്.എഫിന്റെ ജില്ലാ പ്രസിഡന്റുമാരുമായും സെക്രട്ടറിമാരുമായും കൂടിയാലോചിച്ച ശേഷമാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കി. സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ പൂർണ്ണ അനുമതിയോടെയായിരുന്നു ഇത്. അർഹതയില്ലാത്തവർ എന്ന വാക്ക് തന്നെ അനുചിതമാണ്; കൂടുതൽ യോഗ്യരായ ആളുകൾ പുറത്തുണ്ടെന്നത് ശരിയാണ്. സംസ്ഥാന ഭാരവാഹികളുടെ പരമാവധി എണ്ണം 24 ആയതിനാൽ എല്ലാവരെയും ഉൾപ്പെടുത്താൻ പരിമിതികളുണ്ട്. പുറത്തുള്ളവർക്ക് മറ്റ് ഉത്തരവാദിത്തങ്ങൾ നൽകും. പുതിയ കമ്മിറ്റി രൂപീകരണത്തിൽ തനിക്ക് വ്യക്തിപരമായി യാതൊരു പങ്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ പുതിയ ഭാരവാഹി പട്ടികയ്ക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് എം.എസ്.എഫ് മങ്കട മണ്ഡലം കമ്മിറ്റി പരസ്യമായി രംഗത്തെത്തിയിരുന്നു.
ഇതിനിടെ, കാന്തപുരത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനവും നിലപാടെടുത്തു. സമുദായ നേതാക്കളുടെ മേൽ കുതിരകയറാൻ ആരെയും അനുവദിക്കില്ലെന്നും സ്വന്തം വിശ്വാസത്തെക്കുറിച്ച് സംസാരിക്കാൻ അവകാശമുണ്ടെന്നും യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ പറഞ്ഞു. അതേസമയം, പരാമർശത്തിനെതിരെ വിമർശനങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ കാന്തപുരം ഇന്ന് നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം. കോഴിക്കോട്ട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളന വേദിയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ വിമർശനങ്ങൾക്ക് അദ്ദേഹം മറുപടി നൽകും.





