കൊച്ചി: എറണാകുളം തൃക്കാക്കര ഭാരതമാതാ കോളേജിൽ അധ്യാപികമാരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. പോലീസ് കസ്റ്റഡിയിലുള്ള പ്രതി ശ്രീഹരി ടെലഗ്രാം വഴിയാണ് മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പണം വാങ്ങി വിറ്റതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പോലീസ് വിശദമായി പരിശോധിക്കുകയാണ്. പിടിച്ചെടുത്ത മൊബൈൽ ഫോൺ വിശദമായ ഫൊറൻസിക് പരിശോധനയ്ക്കായി അയക്കും.
മൊബൈൽ ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾ ടെലഗ്രാം വഴി കൈമാറിയതിനും, തിരികെ മോർഫ് ചെയ്ത ഫോട്ടോകൾ സ്വീകരിച്ചതിനും ഉള്ള ഡിജിറ്റൽ തെളിവുകൾ ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ കണ്ടെത്തിയിട്ടുണ്ട്. പോലീസിന്റെ സാന്നിധ്യത്തിൽ ശ്രീഹരിയുടെ ഫോൺ പരിശോധിച്ച സഹപാഠികളായ വിദ്യാർത്ഥികളാണ് ഈ വിവരങ്ങൾ ആദ്യം കണ്ടെത്തിയത്. കൂടാതെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ പങ്കുവെക്കാനായി മാത്രമായി പ്രത്യേക ഗ്രൂപ്പുകൾ ഇയാൾ രൂപീകരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെയാണ് തൃക്കാക്കര പോലീസ് ശ്രീഹരിയെ കസ്റ്റഡിയിലെടുത്തത്. ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഭാരതമാതാ കോളേജിലെ കെ.എസ്.യു മീഡിയ കമ്മിറ്റി ഭാരവാഹിയായിരുന്ന ശ്രീഹരിയെ സംഭവത്തിന് പിന്നാലെ സംഘടനയിൽ നിന്നും നീക്കം ചെയ്തതായി കെ.എസ്.യു നേതൃത്വം അറിയിച്ചിരുന്നു.
ആരോപണവിധേയനായ വിദ്യാർത്ഥിയെ ഒന്നാം തീയതി തന്നെ കോളേജിൽ നിന്ന് പുറത്താക്കിയതാണെന്നും, ഇയാൾ പരീക്ഷ എഴുതിയെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും ഭാരതമാതാ കോളേജ് പ്രിൻസിപ്പൽ സൗമ്യ വ്യക്തമാക്കി. വ്യാജചിത്രങ്ങൾ നിർമ്മിച്ചു വിതരണം ചെയ്തതിന് പിന്നിൽ കൂടുതൽ വ്യക്തികൾക്ക് പങ്കുണ്ടെന്ന സംശയവും ശക്തമാണ്. തൃക്കാക്കര ഭാരതമാതാ കോളേജിലെ രണ്ടാം വർഷ ബി.ബി.എ ലോജിസ്റ്റിക്സ് വിദ്യാർത്ഥിയാണ് പിടിയിലായ ശ്രീഹരി.





