തിരുവനന്തപുരം: യുവാക്കൾക്ക് എച്ച്.ഐ.വി പരിശോധന പൂർത്തിയാക്കിയതിനു ശേഷം മാത്രമേ വിവാഹം നടത്തിക്കൊടുക്കാവൂ എന്ന വിവാദ പരാമർശവുമായി മാർത്തോമ്മാ സഭാ വൈദിക ട്രസ്റ്റി റവ. ഡോ. കെ. തോമസ്. മാർത്തോമ്മാ സഭയുടെ കുടുംബസംഗമ വേദിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. സഭയിലെ വിവാഹങ്ങൾ നിർബന്ധമായും ഇത്തരം വൈദ്യപരിശോധനകൾക്ക് വിധേയമാക്കിയ ശേഷം മാത്രമേ നടത്താവൂ എന്ന് അദ്ദേഹം പ്രസംഗത്തിൽ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
കർണാടകയിൽ കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി പരിശോധന നിർബന്ധമാക്കാനുള്ള തീരുമാനത്തെ ഉദ്ധരിച്ചായിരുന്നു വൈദികന്റെ വാക്കുകൾ. സ്വന്തം മക്കൾ യാതൊരുവിധ ദുരുപയോഗങ്ങൾക്കും ഇരയായിട്ടില്ലെന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കൾക്ക് സാധിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, വൈദിക ട്രസ്റ്റിയുടെ ഈ പരാമർശം സഭയിലെ യുവതലമുറയെ ഒന്നടങ്കം അപകീർത്തിപ്പെടുത്തുന്നതാണെന്ന രൂക്ഷവിമർശനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.





