തിരുവനന്തപുരം: സ്ത്രീകളുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. സ്ത്രീകളുടെ കാര്യത്തിൽ ആർ.എസ്.എസ് മേധാവി പ്രകടിപ്പിച്ച അതേ കാഴ്ചപ്പാടാണ് കാന്തപുരവും ആവർത്തിച്ചതെന്ന് എം.എ. ബേബി ചൂണ്ടിക്കാട്ടി. മോഹൻ ഭാഗവതിന്റെ അതേ സ്വരത്തിലാണ് കാന്തപുരം സംസാരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാന്തപുരത്തിന്റെ പ്രസ്താവന ഭരണഘടനാ തത്വങ്ങൾക്ക് കടകവിരുദ്ധമാണെന്നും, മതപരമായ വീക്ഷണങ്ങൾ ഇന്ത്യൻ ഭരണഘടനയ്ക്ക് അതീതമാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീ-പുരുഷ സമത്വം രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്ന ഒന്നാണ്. ഏത് മതത്തിന്റെ പേരിലായാലും ഭരണഘടനാ മൂല്യങ്ങളെ തള്ളിക്കളയുന്ന വ്യാഖ്യാനങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് എം.എ. ബേബി ഓർമ്മിപ്പിച്ചു.
രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ച ഘട്ടത്തിൽ, സ്ത്രീകൾ പൊതുവിടങ്ങളിലേക്ക് ഇറങ്ങുന്നതാണ് ഇതിന് കാരണമെന്നും അവർ വീടുകളിൽ അടങ്ങിയൊതുങ്ങി കഴിയണമെന്നുമായിരുന്നു ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് പ്രതികരിച്ചത്. ഇതിന് സമാനമായ നിലപാടാണ് ഇപ്പോൾ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീവിരുദ്ധമായ പരാമർശം നടത്തിയ കാന്തപുരം സ്വന്തം നിലപാടുകളിൽ ആത്മപരിശോധന നടത്താൻ തയ്യാറാകണമെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.
അന്യപുരുഷന്മാർക്കിടയിലോ പൊതുവേദികളിലോ സ്ത്രീകളെ പങ്കെടുപ്പിക്കരുതെന്നും, ആഘോഷങ്ങൾ അതിരുകടക്കാതെ ശ്രദ്ധിക്കണമെന്നുമായിരുന്നു കാന്തപുരം മുന്നോട്ടുവെച്ച വിവാദ നിർദ്ദേശം. മഹല്ലുകൾക്കും മദ്രസകൾക്കും മാർഗ്ഗനിർദ്ദേശം എന്ന നിലയിൽ അദ്ദേഹം പുറപ്പെടുവിച്ച പ്രസ്താവനയാണ് ഇപ്പോൾ വൻ വിവാദങ്ങൾക്കും വ്യാപക വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുന്നത്.





