കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ വെച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കുട്ടിയുടെ മാതാവ് നാല് ദിവസം മുൻപ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി പിടിയിലായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. രഹസ്യമായി കടത്താൻ ശ്രമിച്ച 1.78 കിലോഗ്രാം സ്വർണ്ണവുമായാണ് ഈ 28-കാരി പിടിയിലായത്. പൊന്നാനി സ്വദേശിയായ തന്റെ ഭർത്താവാണ് സ്വർണ്ണം ഒളിപ്പിച്ചുനൽകി യാത്രയാക്കിയതെന്ന് യുവതി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് (ഡി.ആർ.ഐ) മൊഴി നൽകിയിരുന്നു.
ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ഭർത്താവിന്റെ യാത്രാവിവരങ്ങൾ രഹസ്യമായി നിരീക്ഷിച്ച ഉദ്യോഗസ്ഥർ, തുടർന്ന് കരിപ്പൂരിൽ വെച്ച് ഇയാളെ ഒരു കോടി രൂപയുടെ സ്വർണ്ണവുമായി കൈയോടെ പിടികൂടുകയായിരുന്നു. എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. ചൊവ്വാഴ്ച രാത്രി റാസൽഖൈമയിൽ നിന്നുള്ള വിമാനത്തിൽ മൂന്ന് മക്കളോടൊപ്പമാണ് ഇയാൾ കരിപ്പൂരിൽ വന്നിറങ്ങിയത്. കുഞ്ഞിന്റെ വസ്ത്രത്തിൽ ഒളിപ്പിച്ചതിന് പുറമെ, ഇയാളുടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന സ്വർണ്ണമിശ്രിതവും തുടർന്നുള്ള വിശദമായ പരിശോധനയിൽ കസ്റ്റംസ് കണ്ടെടുത്തു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്. ഓഗസ്റ്റ് മാസത്തിൽ മാത്രം റെക്കോർഡ് തോതിലുള്ള സ്വർണ്ണവേട്ടയാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നടന്നത്. ഓഗസ്റ്റ് ആദ്യവാരത്തിൽ മാത്രം കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി 11 കോടിയിലധികം രൂപ മൂല്യമുള്ള എട്ട് കിലോഗ്രാം സ്വർണ്ണം കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്. 14 വ്യത്യസ്ത കേസുകളിലായി ആറ് മലയാളികൾ അടക്കം ഒൻപത് പേരെയാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.





