തിരുവനന്തപുരം:വലിയ ചർച്ചകൾക്കും ദുരൂഹതകൾക്കും ഇടയാക്കിയ നെയ്യാറ്റിൻകര സ്വദേശി ഗോപന്റെ മരണം സംഭവിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വ്യക്തമാക്കുന്ന അന്തിമ റിപ്പോർട്ട് പുറത്ത്. കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള അന്തിമ റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ചു. മരണത്തിൽ കൊലപാതക സാധ്യതയുണ്ടെന്ന സംശയങ്ങളെത്തുടർന്ന് സമഗ്രമായ അന്വേഷണമാണ് പോലീസ് നടത്തിയത്. എന്നാൽ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലത്തിലടക്കം കൊലപാതകത്തിലേക്ക് വിരൽചൂണ്ടുന്ന തെളിവുകളൊന്നും ലഭിച്ചില്ല. തുടർന്നാണ് നെയ്യാറ്റിൻകര കോടതിയിൽ റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്.
2025 ജനുവരി 9-നായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. പിതാവ് സമാധിയായെന്ന് അറിയിച്ച് മക്കൾ വീട്ടുപരിസരത്ത് പോസ്റ്റർ പതിക്കുകയായിരുന്നു. 'ഓം കാവുവിളാകം ശ്രീ കൈലാസ നാഥ മഹാദേവ ക്ഷേത്രം ആചാര്യ ഗുരു ബ്രഹ്മ ശ്രീ ഗോപൻ സ്വാമി സമാധിയായി' എന്നായിരുന്നു പോസ്റ്ററിലെ വരികൾ. ഇത് നാട്ടുകാരിൽ വലിയ സംശയങ്ങൾക്ക് വഴിവെക്കുകയും മരണത്തിലെ ദുരൂഹത ആരോപിച്ച് പ്രദേശവാസികൾ രംഗത്തെത്തുകയും ചെയ്തു. മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ ഗോപനെ കാണാനില്ലെന്ന വകുപ്പിലാണ് പോലീസ് ആദ്യം കേസെടുത്തത്.
തുടർന്ന് ഗോപന്റെ ഭാര്യ സുലോചന, മക്കളായ രാജസേനൻ, സനന്തൻ എന്നിവരിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചു. അസുഖബാധിതനായി കിടപ്പിലായിരുന്ന ഗോപൻ മരണപ്പെട്ടെന്നും വീടിനടുത്ത് സമാധിയിരുത്തുകയായിരുന്നു എന്നുമാണ് കുടുംബം മൊഴി നൽകിയത്. മരണശേഷം ദൈവസാമീപ്യം ലഭിക്കുന്നതിനായി കുടുംബാംഗങ്ങൾ അല്ലാതെ മറ്റാരും മൃതദേഹം കാണരുതെന്നും സമാധിയിരുത്തണമെന്നും പിതാവ് മുൻകൂട്ടി ഉപദേശിച്ചിരുന്നുവെന്നും മക്കൾ വ്യക്തമാക്കി. ഇതിന് പിന്നാലെ സമാധിക്കായി തയ്യാറാക്കിയ കോൺക്രീറ്റ് അറ പോലീസ് സീൽ ചെയ്തു.
കല്ലറ തുറന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുക്കാൻ പോലീസും ജില്ലാ ഭരണകൂടവും തയ്യാറായെങ്കിലും കുടുംബാംഗങ്ങളുടെ കടുത്ത എതിർപ്പിനെത്തുടർന്ന് താല്ക്കാലികമായി പിന്മാറി. തുടർന്ന് ആർ.ഡി.ഒയുടെ ചുമതലയുണ്ടായിരുന്ന സബ് കളക്ടർ ഒ.വി. ആൽഫ്രഡ് കല്ലറ പൊളിച്ച് പരിശോധിക്കാൻ നിയമപരമായ നോട്ടീസ് കുടുംബത്തിന് നൽകി. ഇതോടെ സമാധിയുമായി ബന്ധപ്പെട്ട് 41 ദിവസത്തെ പൂജകൾ ബാക്കിയുണ്ടെന്നും കല്ലറ പൊളിക്കരുതെന്നും ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ പോസ്റ്റ്മോർട്ടവും പരിശോധനയും അന്വേഷണത്തിന്റെ അനിവാര്യ ഘടകമാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഇവരുടെ ഹർജി നിരസിച്ചു. തുടർന്ന് കല്ലറ തുറന്ന് പുറത്തെടുത്ത മൃതദേഹത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ അസ്വാഭാവികതകളൊന്നും കണ്ടെത്താനായില്ലെന്നും മരണകാരണം ഹൃദയാഘാതമാണെന്നും പ്രാഥമികമായി വിലയിരുത്തി. പിന്നീട് നടത്തിയ ആന്തരികാവയവങ്ങളുടെ രാസപരിശോധനയിലും ദുരൂഹമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല.





