തിരുവനന്തപുരം: സംസ്ഥാനതല ഓണം വാരാഘോഷ സമാപന വേദിയിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് എം. വിജിൻ എം.എൽ.എ രംഗത്ത്. കേരളം ഭരിക്കുന്ന കോൺഗ്രസ് സർക്കാർ ആർ.എസ്.എസിന്റെ വരികൾ പാടുന്ന ഗായകസംഘമായി അധഃപതിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംഘപരിവാർ അജണ്ടകൾക്ക് ഭരണകൂടം സമ്പൂർണ്ണമായി കീഴടങ്ങിയിരിക്കുകയാണെന്നും, ഇത് മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനമാണെന്നും അദ്ദേഹം വിമർശിച്ചു.
സംസ്ഥാനത്തിന്റെ മതേതര അടിത്തറയെത്തന്നെയാണ് ഈ സർക്കാർ തകർക്കാൻ നോക്കുന്നത്. ഓണത്തിന്റെ മഹത്വം ഉൾക്കൊള്ളാതെ, ബ്രാഹ്മണ്യത്തിന്റെ വാമനജയന്തിയെ മാത്രം ഉയർത്തിപ്പിടിക്കുന്ന സംഘടനയാണ് ആർ.എസ്.എസ്. നാടിന്റെ സാമുദായിക ഐക്യത്തിൽ വിള്ളലുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. ആ ഗൂഢനീക്കങ്ങൾക്കാണ് മുസ്ലിം ലീഗ് കൂടി ഭാഗമായ യു.ഡി.എഫ് ഭരണകൂടം ഒത്താശ ചെയ്യുന്നത്. സ്വന്തം നട്ടെല്ല് പണയംവെച്ച് ആർ.എസ്.എസിന് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്ന ഭരണകൂടത്തെയാണ് ജനങ്ങൾ കാണുന്നതെന്നും വിജിൻ രൂക്ഷമായ ഭാഷയിൽ തുറന്നടിച്ചു.
ഉപരാഷ്ട്രപതിയും ഗവർണറും സന്നിഹിതരാകുന്ന വേദികളിലെ പ്രോട്ടോക്കോൾ അനുസരിച്ച് വന്ദേമാതരം ആലപിക്കാതിരിക്കാനാകില്ലെന്ന വിചിത്രവാദം നിരത്തി മന്ത്രി പി.സി. വിഷ്ണുനാഥ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വന്ദേമാതരം പൂർണ്ണമായി പാടുന്നത് തടസ്സപ്പെടുത്തിയാൽ മാത്രമേ നിയമപരമായി ശിക്ഷാ നടപടികൾ സ്വീകരിക്കാനാകൂ. രാജ്യത്തിന്റെ ഭരണഘടനയനുസരിച്ച് വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് ചരണങ്ങൾക്ക് മാത്രമാണ് ഔദ്യോഗിക അംഗീകാരമുള്ളത്. ഗാനം മുഴുവനായി ആലപിക്കണമെന്ന് നിഷ്കർഷിക്കുന്ന ഒരു നിയമവും നമ്മുടെ രാജ്യത്ത് നിലവിലില്ലെന്ന് എം.എൽ.എ വ്യക്തമാക്കി.





