കോട്ടയം: ബാറുകളിൽ നിന്നുള്ള മാസപ്പടി ആരോപണത്തിൽ കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്കെതിരെ അച്ചടക്ക നടപടി. എക്സൈസ് കമ്മീഷണറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിന് പുറമെ മറ്റ് ആറ് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. കോട്ടയം ആന്റി നാർക്കോട്ടിക് സ്ക്വാഡ് അംഗങ്ങൾ, ചങ്ങനാശ്ശേരി സർക്കിൾ, റേഞ്ച് ഓഫീസുകളിലെ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് നടപടി കൈക്കൊണ്ടത്.
ജില്ലയിലെ ബാറുകളിൽ നേരിട്ട് പരിശോധന നടത്താൻ എക്സൈസ് കമ്മീഷണർ എത്തിയ വേളയിലാണ് ഡെപ്യൂട്ടി കമ്മീഷണറുടെ വഴിവിട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുന്നത്. ബാറുകളിൽ നിന്ന് ഡെപ്യൂട്ടി കമ്മീഷണർ പതിവായി പണപ്പിരിവ് നടത്തിയിരുന്നുവെന്ന് വ്യക്തമായിരുന്നു. ഈ രീതിയിൽ അനധികൃതമായി പണം ശേഖരിച്ച് നൽകാൻ ഒരു ബാർ മാനേജരെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
മിന്നൽ പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതിനിടെയാണ് ഈ ബാർ മാനേജരുടെ മൊബൈലിലേക്ക് ഡെപ്യൂട്ടി കമ്മീഷണറുടെ ഫോൺ കോൾ വരുന്നത്. കമ്മീഷണർ സ്ഥലത്തുണ്ടെന്നും അതീവ ജാഗ്രത പുലർത്തണമെന്നും ഇയാൾ ബാർ മാനേജർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു. എക്സൈസ് കമ്മീഷണർ നേരിട്ട് ഈ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുകയും തുടർന്ന് മാനേജറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അശോക് കുമാറിന്റെ വസതിയിൽ സംഘം റെയ്ഡ് നടത്തിയിരുന്നു.





