കോഴിക്കോട്: കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ കൈകളിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങാൻ വിസമ്മതിച്ച് നീന്തൽ മത്സരത്തിൽ പങ്കെടുത്ത കുട്ടിയും കുടുംബവും. കോഴിക്കോട് സംഘടിപ്പിച്ച നീന്തൽ മത്സരത്തിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിനിടെയാണ് നാടകീയ പ്രതിഷേധം അരങ്ങേറിയത്. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിന് കാരണക്കാരനായ ആളിൽ നിന്നും മകൾ സമ്മാനം സ്വീകരിക്കേണ്ടതില്ലെന്ന് കുട്ടിയുടെ രക്ഷിതാവ് നിലപാടെടുക്കുകയായിരുന്നു. ഇതേത്തുടർന്ന് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറെ വേദിയിലേക്ക് ക്ഷണിക്കുകയും അദ്ദേഹം വഴി കുട്ടിക്ക് സർട്ടിഫിക്കറ്റ് കൈമാറുകയുമാണുണ്ടായത്.
കോഴിക്കോട് ചെറൂട്ടി നഗറിലുള്ള സ്വിമ്മിംഗ് പൂളിലാണ് മത്സരം ക്രമീകരിച്ചിരുന്നത്. മത്സരങ്ങൾക്ക് ശേഷമുള്ള സർട്ടിഫിക്കറ്റ് വിതരണ വേളയിലാണ്, ബഷീറിന്റെ കൊലയാളിയിൽ നിന്ന് തന്റെ മകൾക്ക് പുരസ്കാരം ആവശ്യമില്ലെന്ന കടുത്ത തീരുമാനത്തിലേക്ക് രക്ഷിതാവ് എത്തിയത്. ഇതോടെ സംഘാടകർ അസിസ്റ്റന്റ് കളക്ടറെ പുരസ്കാര സമർപ്പണത്തിനായി ചുമതലപ്പെടുത്താൻ നിർബന്ധിതരായി. മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ നിലവിൽ വിചാരണ നേരിടുന്ന ഏക പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. കേസിലെ രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി നേരത്തെ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.





