കണ്ണൂർ: സമസ്ത നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ആവർത്തിച്ചു വ്യക്തമാക്കുന്ന സ്ത്രീവിരുദ്ധ വീക്ഷണങ്ങൾക്കെതിരെ തുറന്നടിച്ച് സി.പി.ഐ.എം നേതാവ് പി.കെ. ശ്രീമതി. കാന്തപുരം വീണ്ടും സ്ത്രീവിരോധം പരസ്യമായി തുപ്പുകയാണെന്ന് അവർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടി. വാർദ്ധക്യത്തിന്റെ അസ്കിതയായി മാത്രം കണ്ട് ഇത്തരം പിന്തിരിപ്പൻ പ്രതികരണങ്ങളെ ഗൗനിക്കാതിരുന്നാൽ ഇന്നത്തെ പുരോഗമന കേരളത്തിന് കാലം മാപ്പ് നൽകില്ലെന്ന് അവർ വ്യക്തമാക്കി.
നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ വലിയ ചർച്ചകൾക്ക് വഴിവെച്ചതിനു പിന്നാലെയാണ്, സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പുതിയ പ്രസ്താവനയുമായി കാന്തപുരം വീണ്ടും എത്തിയത്. സ്ത്രീകൾ പൊതുരംഗത്തേക്ക് കടന്നുവരുന്നത് വൻ വിനാശത്തിന് കാരണമാകുമെന്ന തിരിച്ചറിവിലാണ് ഇസ്ലാം പർദ്ദ നിർബന്ധമാക്കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ പുതിയ വാദം. സ്ത്രീകൾ ഗാർഹിക ജീവിതത്തിൽ അടങ്ങിയൊതുങ്ങി കഴിയണമെന്നാണ് ഖുർആൻ അനുശാസിക്കുന്നതെന്നും, അവർ പൊതുവേദികളിൽ സാന്നിധ്യമറിയിക്കുന്നത് സമൂഹത്തിൽ കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളോടുള്ള ആദരവ് മൂലമാണ് അവരോട് പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടരുതെന്ന് ആവശ്യപ്പെടുന്നത്. അവർ വേദിയിലെത്തുന്നത് വലിയ തകർച്ചയ്ക്ക് കാരണമാകും എന്നതിനാലാണ് ഇസ്ലാം മതത്തിൽ പർദ്ദ കൊണ്ടുവന്നതെന്നും മതം വ്യക്തമാക്കുന്നത് അതാണെന്നും കാന്തപുരം പറഞ്ഞിരുന്നു. ആരെങ്കിലും ഇതിനെ എതിർത്തതുകൊണ്ട് തങ്ങൾ ഭയന്നോടില്ലെന്നും, തങ്ങൾക്ക് എന്ത് അധികാരമെന്ന് ചോദിക്കുന്നവരോട് മതത്തെക്കുറിച്ച് ആഴത്തിൽ അറിവുള്ളവരാണ് തങ്ങളെന്ന് പറയാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇസ്ലാം വിശ്വാസികളോട് നിർദ്ദേശങ്ങൾ നൽകാനുള്ള പൂർണ്ണ അവകാശം തങ്ങൾക്കുണ്ടെന്നും മറ്റുള്ളവർ വിമർശിച്ചാൽ പിന്മാറില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
മതപരമായ ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും മറവിൽ സ്ത്രീകളെ പൊതുസ്ഥലങ്ങളിൽ കൊണ്ടുവരരുതെന്ന കാന്തപുരം വിഭാഗത്തിന്റെ ആഹ്വാനം വലിയ തോതിലുള്ള എതിർപ്പുകൾ ക്ഷണിച്ചുവരുത്തിയിരുന്നു. അന്യപുരുഷന്മാർ കൂടുന്ന ഇടങ്ങളിലോ വേദികളിലോ സ്ത്രീകളെ പങ്കെടുപ്പിക്കരുതെന്നും ആഘോഷങ്ങൾ അതിർവരമ്പുകൾ ഭേദിക്കുന്നത് തടയണമെന്നുമായിരുന്നു കാന്തപുരം നേരത്തെ പുറത്തുവിട്ട നിർദ്ദേശം. നബിദിന പരിപാടികളിൽ സ്ത്രീകളെ ഉൾപ്പെടുത്തിയതിനെതിരെ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലായിരുന്നു മഹല്ലുകൾക്കും മദ്രസകൾക്കും കാന്തപുരം വിഭാഗം ഈ കർശന നിർദ്ദേശം നൽകിയിരുന്നത്.





