ആലപ്പുഴ: എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കെതിരെ അരങ്ങേറിയ ജാതിവിവേചനത്തിൽ പോലീസിന്റെ നിഷ്ക്രിയ സമീപനം അവസാനിപ്പിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. വിഷയത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ (SC/ST Act) വകുപ്പുകൾ ചുമത്തി എഫ്.ഐ.ആർ തയ്യാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദളിത് സമുദായത്തിൽപ്പെട്ട ഒരു ഉന്നത നേതാവ് കയറിയ വേദി ചാണകവെള്ളം തളിച്ച് 'ശുദ്ധീകരിച്ചു' എന്ന നീക്കം കടുത്ത ജാതിവെറിയാണെന്നും, അത് ദളിത് ജനതയുടെ അന്തസ്സിനെയും ആത്മാഭിമാനത്തെയും കാറ്റിൽപ്പറത്തുന്നതാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. കൃത്യമായ പരാതി ലഭിച്ചിട്ടും കേസ് എടുക്കാൻ വൈമുഖ്യം കാട്ടുന്നത് ഒരുവിധത്തിലും ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭാ പ്രതിപക്ഷ നേതൃപദവി വഹിക്കുന്ന മുതിർന്ന നേതാവിന് പോലും തുല്യനീതി ഉറപ്പാക്കാൻ സാധിക്കാത്ത വിധം ബി.ജെ.പി ഭരണത്തിൽ രാജ്യത്തെ നിയമസംവിധാനങ്ങൾ അധഃപതിക്കുന്നത് അതീവ ഗൗരവകരമാണ്. ഭരണഘടനയുടെ പതിനേഴാം അനുച്ഛേദം വഴി അയിത്താചരണം പൂർണ്ണമായി തുടച്ചുനീക്കിയ ഒരു രാജ്യത്ത്, ജാതിപരമായ വിവേചനങ്ങൾ കാട്ടുന്നവർക്ക് പോലീസ് വഴിവിട്ട സംരക്ഷണം ഒരുക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും കൊടിക്കുന്നിൽ സുരേഷ് ഓർമ്മിപ്പിച്ചു.
സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ നീതിപൂർവ്വമായ അന്വേഷണം ഉറപ്പാക്കണമെന്നും, കുറ്റക്കാർക്കെതിരെ എസ്.സി/എസ്.ടി നിയമം അനുശാസിക്കുന്ന കർശന വകുപ്പുകൾ ചുമത്തി ഉടൻ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമപരമായ നടപടികളിൽ നിന്നും പോലീസ് ഒളിച്ചോടുന്നത് രാജ്യത്തെ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ഇന്ത്യയിലെ പ്രമുഖ ദളിത് ശബ്ദമായ മല്ലികാർജുൻ ഖർഗെയെ അവഹേളിക്കുന്നത് വ്യക്തിപരമായ ഒരു കാര്യമല്ലെന്നും, മറിച്ച് രാജ്യത്തൊട്ടാകെയുള്ള കോടിക്കണക്കിന് ദളിത് ജനവിഭാഗങ്ങളെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ജാതിവിവേചനങ്ങൾക്കെതിരെ സന്ധിയില്ലാത്ത നടപടിയെടുക്കേണ്ട ഘട്ടത്തിൽ പോലീസ് നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു.





