തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇ.ഡി കേസ് പ്രതികൾ ഓണാഘോഷം നടത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി മന്ത്രി കെ. മുരളീധരൻ. സംസ്ഥാനത്ത് ഭരണം മാറിയ യാഥാർത്ഥ്യം ഉൾക്കൊള്ളാത്ത ചില ഉദ്യോഗസ്ഥർ ഇപ്പോഴും പോലീസ് സേനയിലുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വിഷയത്തിൽ വകുപ്പുതല നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ അദ്ദേഹം, തടവുകാർക്ക് ഓണക്കോടിയായി മുണ്ടും ഷർട്ടും വാങ്ങിനൽകിയ പോലീസുകാരുണ്ടെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസ് പ്രവർത്തകരെ സ്റ്റേഷനിലിട്ട് മർദ്ദിച്ച ആളുകളാണ് ഈ ആഘോഷങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതെന്നും ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥന്റെ പേര് എടുത്തുപറയുന്നത് ഔചിത്യമല്ലാത്തതിനാൽ അത് ഒഴിവാക്കുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, മുൻപ് മ്യൂസിയം സ്റ്റേഷനിൽ കോൺഗ്രസുകാരെ കൈകാര്യം ചെയ്യുകയായിരുന്നു ആ ഉദ്യോഗസ്ഥന്റെ ജോലിയെന്നും, ആ വിദ്വാൻ പറഞ്ഞിട്ടാണ് മുൻ കൗൺസിലർക്ക് വസ്ത്രങ്ങൾ വാങ്ങിനൽകിയതെന്നും കൂട്ടിച്ചേർത്തു. സംഭവത്തിൽ ആഭ്യന്തരവകുപ്പ് കൃത്യമായ അന്വേഷണം നടത്തുമെന്നാണ് കരുതുന്നത്.
അതേസമയം, വീണയ്ക്കെതിരായ സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ കോൺഗ്രസിന് പ്രത്യേകം അഭിപ്രായമൊന്നുമില്ലെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. ഇ.ഡി കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി പ്രവർത്തിക്കുന്ന ഏജൻസിയാണെന്നും, എല്ലാക്കാലത്തും ഇ.ഡിയുടെ കാര്യത്തിൽ പാർട്ടിയുടേത് ഒരേ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡിയുടെ ഒരു നടപടിയെയും കോൺഗ്രസ് പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, വീണയുടെ കേസിൽ കോൺഗ്രസ് കക്ഷിചേരില്ലെന്നും അന്വേഷണം സ്വാഭാവികമായ രീതിയിൽ മുന്നോട്ടുപോകട്ടെ എന്നും കൂട്ടിച്ചേ
ർത്തു.





