തിരുവനന്തപുരം:പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട തർക്കത്തിൽ ശക്തമായ സമ്മർദ്ദ നീക്കങ്ങളുമായി മുന്നോട്ടുപോകാൻ സി.പി.ഐ നേതൃത്വത്തിൽ ധാരണ. ആവശ്യമെങ്കിൽ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന പരിപാടികളിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്. പാർട്ടിയുടെ ആത്മാഭിമാനം പണയം വെച്ചുകൊണ്ട് മുന്നണി ബന്ധവുമായി മുന്നോട്ടുപോകേണ്ടതില്ലെന്നാണ് നേതാക്കൾക്കിടയിലുള്ള പൊതുവികാരം. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തനരീതികൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ.
പിണറായിയുടെ ഈ ശൈലി സി.പി.ഐ.എമ്മിനെ മാത്രമല്ല, സി.പി.ഐയെ കൂടിയാണ് ദോഷകരമായി ബാധിച്ചതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കനത്ത തെരഞ്ഞെടുപ്പ് പരാജയം നേരിട്ടിട്ടും നിലപാടുകളിൽ മാറ്റം വരുത്താൻ തയ്യാറാകാത്തതിന്റെ തെളിവാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സമീപകാല പ്രസ്താവനയെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു.
വിഷയത്തിൽ പാർട്ടിയുടെ തുടർനടപടികൾ നിശ്ചയിക്കുന്നതിനായി ഉടൻതന്നെ നിർണായക നേതൃയോഗം വിളിച്ചുചേർക്കും. നേരത്തെ തീരുമാനിച്ചതനുസരിച്ച് ഓണാവധിയും ഡൽഹിയിലെ സമരപരിപാടികളും പരിഗണിച്ച് അടുത്ത മാസം പത്തിനായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാനിരുന്നത്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് തീയതിക്ക് മുൻപുതന്നെ യോഗം ചേരാനുള്ള സാധ്യതകളും പാർട്ടി പരിശോധിക്കുന്നു
ണ്ട്.





