**ചെന്നൈ/തൃശൂർ:** ബി.ജെ.പിയിൽ നിന്നുള്ള രാജിക്ക് പിന്നാലെ നടൻ ദേവൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിലേക്ക് (ടി.വി.കെ). ഇതുമായി ബന്ധപ്പെട്ട് ടി.വി.കെ നേതാക്കളുമായി നടത്തിയ പ്രാഥമിക ചർച്ചകൾ പൂർത്തിയായതായി ദേവൻ വ്യക്തമാക്കി. പാർട്ടിയുടെ കേരള സംസ്ഥാന അധ്യക്ഷ പദവിയാണ് നേതാക്കൾ അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 10-ന് ചെന്നൈയിൽ വെച്ച് പാർട്ടി അധ്യക്ഷൻ വിജയ്‌യുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
തമിഴ്‌നാട്ടിൽ വിജയ് നടപ്പിലാക്കുന്നത് താൻ ആഗ്രഹിച്ച കാര്യങ്ങളാണെന്നും, നിരവധി യുവാക്കൾ തന്നെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചതായും ദേവൻ പറഞ്ഞു. സെപ്റ്റംബർ 8 വരെ തമിഴ്‌നാട് നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് കൂടിക്കാഴ്ച നീണ്ടുപോയത്. വിജയ്‌യുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമേ അന്തിമ തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകൂ.
ആറോളം ചിത്രങ്ങളിൽ നായകനായും വില്ലനായും ഒരുമിച്ച് അഭിനയിച്ചതിനാൽ വിജയ്‌യുമായി അടുത്ത വ്യക്തിബന്ധം ഉണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രണ്ട് ദിവസം മുൻപ് തൃശൂർ ചാലക്കുടിയിലെ വീട്ടിലെത്തിയാണ് ടി.വി.കെ നേതാക്കൾ ചർച്ച നടത്തിയത്. വിജയ്‌യുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ നീക്കമെന്നാണ് നേതാക്കൾ അറിയിച്ചത്. വിജയ് അധികാരത്തിലെത്തിയ ശേഷം താൻ കേരളത്തിൽ നടപ്പാക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നത് കണ്ടതാണ് ടി.വി.കെയിലേക്ക് തന്നെ ആകർഷിച്ചതെന്ന് ദേവൻ വ്യക്തമാക്കി. പാർട്ടി കേരളത്തിലും പ്രവർത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി യുവാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ബന്ധപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേ
ർത്തു.





