മെസ്സി സന്ദർശന വിവാദവുമായി ബന്ധപ്പെട്ട് മുൻ കായിക മന്ത്രി ഉന്നയിച്ച വാദങ്ങളെ കായിക മന്ത്രി ഒ.ജെ. ജനീഷ് പൂർണ്ണമായും നിരസിച്ചു. ഭരണകൂടത്തിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന വാദത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണസംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇതിലെ കരാറുകൾ മുന്നോട്ടുകൊണ്ടുപോയത്. രൂപീകരിച്ച് വെറും 20 ദിവസം മാത്രം പിന്നിട്ട സ്ഥാപനത്തിന്റെ മുൻകാല പശ്ചാത്തലം പരിശോധിക്കാൻ പോലും തയ്യാറായില്ല. ഇതിനുപുറമേ, അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ ഇ-മെയിൽ ആശയവിനിമയങ്ങളിൽ സി.സി (CC) ചെയ്തിരുന്ന അമീറ എന്ന വ്യക്തി ആരാണെന്നതിൽ വ്യക്തത വരുത്തണമെന്നും മന്ത്രി ഒ.ജെ. ജനീഷ് ആവശ്യപ്പെട്ടു.
ആരോപണവിധേയമായ കമ്പനിക്ക് തുക കൈമാറിയിട്ടുണ്ടെന്നും, ഒരു വ്യക്തിക്ക് മാത്രം ലാഭമുണ്ടാക്കികൊടുക്കാൻ ലക്ഷ്യമിട്ടാണ് നടപടിക്രമങ്ങളിലെ വീഴ്ചകൾ വരുത്തിയതെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിയുടെ ഓഫീസിലേക്ക് എത്തിയ നിർദ്ദേശത്തിൽ റൂൾസ് ഓഫ് പ്രൊസീജ്യർ (Rules of Procedure) പാലിക്കപ്പെട്ടിട്ടില്ലെന്നും ഔദ്യോഗിക നടപടികളൊന്നും പിന്തുടർന്നില്ലെന്നും ഒ.ജെ. ജനീഷ് ചൂണ്ടിക്കാട്ടി. രണ്ടു വർഷത്തോളം നീണ്ട ആശയവിനിമയങ്ങളിൽ വൻ അപാകതയാണ് സംഭവിച്ചിട്ടുള്ളത്. ആദ്യത്തെ ഘട്ടങ്ങളിൽ കായിക വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കില്ലായിരുന്നു. ആർ.ബി.സി (RBC) പ്രസ്തുത വിഷയത്തിലേക്ക് കടന്നുവന്ന വഴി ദുരൂഹമാണ്. തുടക്കം മുതൽ തന്നെ നിഗൂഢത നിറഞ്ഞ ഈ സംഭവത്തിൽ "മെസ്സി വരും കേട്ടോ" എന്ന് പറഞ്ഞിരുന്ന മുൻ മുഖ്യമന്ത്രി, നിലവിലുയർന്ന ഈ അഴിമതി ആരോപണം കേട്ടോ എന്ന ചോദ്യവും മന്ത്രി ഉന്നയിച്ചു.
മുൻ മന്ത്രി സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയതെന്ന് ഒ.ജെ. ജനീഷ് കുറ്റപ്പെടുത്തി. സ്വകാര്യ വ്യക്തികൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കാൻ ഒരു മന്ത്രിക്ക് അവകാശമില്ല. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയാണുണ്ടായത്. മന്ത്രി നടത്തിയ വിദേശ സന്ദർശനം പൊതുപണത്തിന്റെ നഷ്ടമായി കാണാവുന്നതാണ്. ഇതിലൂടെ സർക്കാർ ധനം ദുരുപയോഗം ചെയ്യപ്പെട്ടു. ഫിഫയും (FIFA), അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനോ (AIFF), കേരള ഫുട്ബോൾ അസോസിയേഷനോ (KFA) ഈ നീക്കങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നില്ല. അതിനാൽ സാമ്പത്തിക ബാധ്യത മാത്രമല്ല, നിയമപരമായ ഉത്തരവാദിത്തവും ഭരണകൂടത്തിന് ഉണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
വിദേശത്തേക്ക് പണമയക്കാനുള്ള അനുമതി സംഘടിപ്പിച്ചു എന്നതുകൊണ്ട് മാത്രം ഒരു കരാർ സുതാര്യമാകുന്നില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 126 കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് നിഷേധിക്കാനാകാത്ത സാമ്പത്തിക നഷ്ടം തന്നെയാണ്. കരാറിൽ സർക്കാരിനും പങ്കാളിത്തമുണ്ടെങ്കിൽ നഷ്ടപ്പെട്ട തുക വീണ്ടെടുക്കാൻ ബാധ്യതയില്ലേ എന്നും മന്ത്രി ആരാഞ്ഞു. വിദേശത്തേക്ക് തുക അയച്ചതിന്റെ ഉദ്ദേശ്യമെന്തായിരുന്നുവെന്നും, അത് എന്തിനാണ് വിനിയോഗിച്ചതെന്നും ഉള്ള നിരവധി ചോദ്യങ്ങൾക്ക് ഇനിയും ഉത്തരമുണ്ടാകേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.





