കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞതായി ഗുരുതര പരാതി. കുഞ്ഞിന് നൽകിയ തുടർച്ചികിത്സയിലും ഗുരുതര വീഴ്ച സംഭവിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. മേപ്പയ്യൂർ നിവാസികളായ രാഹുൽ - രാഖി ദമ്പതിമാരുടെ കുഞ്ഞിന്റെ കൈയ്ക്കാണ് പ്രസവസമയത്ത് പരിക്കേറ്റത്.
നടപ്പുമാസം ആറാം തീയതിയായിരുന്നു രാഖിയുടെ പ്രസവം നടന്നത്. കുട്ടിയുടെ ഇടതുകൈയിലെ തോൾഭാഗത്തിന് ക്ഷതമേറ്റെന്ന് ചൂണ്ടിക്കാട്ടി കുഞ്ഞിനെ എൻ.ഐ.സി.യു വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. കൈയിൽ പ്ലാസ്റ്റർ ഇട്ടെങ്കിലും പിന്നീട് ആവശ്യമായ പരിശോധനകൾ നടന്നില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഓർത്തോ വിഭാഗത്തിലെ ഡോക്ടർ പരിശോധിച്ച് ബാൻഡേജ് ചുറ്റിയ ശേഷം രണ്ടുദിനം കഴിഞ്ഞ് വീണ്ടും പരിശോധിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഡോക്ടർ എത്തിയില്ലെന്ന് കുടുംബം കുറ്റപ്പെടുത്തുന്നു. എന്നാൽ സംഭവത്തിൽ തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരുവിധ അനാസ്ഥയും ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം.





