ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ അസത്യപ്രചാരണങ്ങൾ നടത്തുകയാണെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. പാർട്ടിയുടെ പ്രതിച്ഛായ തകർക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണ് ഇതിനു പിന്നിലുള്ളത്. കോർ കമ്മിറ്റിയെക്കുറിച്ച് മാധ്യമങ്ങൾ പുറത്തുവിട്ട വിവരങ്ങൾ തികച്ചും വ്യാജവും വസ്തുതാവിരുദ്ധവുമാണ്. യോഗത്തിൽ നടക്കാത്ത കാര്യങ്ങൾ ചില മാധ്യമപ്രവർത്തകർ സങ്കൽപ്പക്കഥകളാക്കി മാറ്റുകയും വിവാദങ്ങളായി അവതരിപ്പിക്കുകയുമാണ് ചെയ്യുന്നത്.
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിൽ തനിക്ക് സമ്പൂർണ്ണ വിശ്വാസമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ തുറന്നുപറഞ്ഞു. നടക്കാത്ത കാര്യങ്ങൾ അടിസ്ഥാനമാക്കി വിവാദങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം മാധ്യമപ്രവർത്തനത്തോട് ബി.ജെ.പിക്ക് ശക്തമായ പ്രതിഷേധമുണ്ട്. കോർ കമ്മിറ്റിയിൽ എസ്. സുരേഷിനെതിരെ വിമർശനമുയർന്നു എന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമാണ്. നിക്ഷിപ്ത താൽപ്പര്യക്കാർ നടത്തുന്ന ഇത്തരം വ്യാജ പ്രചാരണങ്ങളിൽ പാർട്ടി അണികളും അഭ്യുദയകാംക്ഷികളും വീണുപോകില്ല. എന്നാൽ പൊതുസമൂഹത്തിന് മുന്നിൽ പാർട്ടിയെ മോശക്കാരാക്കുകയാണ് ചിലരുടെ ലക്ഷ്യമെങ്കിൽ അത് വിജയിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരുവിധ ക്രമക്കേടുകളും ഉണ്ടായിട്ടില്ലെന്ന കാര്യം മുൻപും പലതവണ മാധ്യമങ്ങളോട് വ്യക്തമാക്കിയതാണ്.
എന്നാൽ, ആവർത്തിച്ച് നടക്കാത്ത ചർച്ചകളുടെ പേരിൽ വ്യാജവാർത്തകൾ നൽകുന്നത് മാധ്യമധർമ്മത്തിന് ചേർന്നതല്ല. യാതൊരുവിധ വസ്തുതാപരമായ തെളിവുകളുമില്ലാത്ത കാര്യങ്ങൾ, നൂറിലധികം വർഷത്തെ വിശ്വാസ്യതയുള്ള മാധ്യമങ്ങൾ പോലും പ്രസിദ്ധീകരിക്കുന്നത് ദൗർഭാഗ്യകരമാണ്. ബി.ജെ.പിയുടെ സംഘടനാരംഗത്തെയും ആഭ്യന്തര കാര്യങ്ങളെയും ചൊല്ലിയുള്ള ഇത്തരത്തിലുള്ള അമിതമായ താൽപ്പര്യവും ആവേശവും ഉചിതമല്ലെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.





