ലിയോണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന വാഗ്ദാനത്തിന് പിന്നിലെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ വെളിച്ചത്തുവന്നു. സ്പോൺസർ തങ്ങളെ വഞ്ചിച്ചുവെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എ.എഫ്.എ) അയച്ച ഇ-മെയിലിൽ വ്യക്തമാക്കുന്നു. കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ സ്പോൺസർ പരാജയപ്പെട്ടതാണ് ആദ്യ കരാർ റദ്ദാക്കാൻ കാരണമായത്. ആകെ മൂന്ന് പ്രാവശ്യമാണ് ഇരുകൂട്ടരും ധാരണയിലെത്തിയത്. ഇതിൽ രണ്ടു തവണയും ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ് വ്യവസ്ഥകൾ ലംഘിച്ചതെന്ന് എ.എഫ്.എ ചൂണ്ടിക്കാണിക്കുന്നു. 2024 ഡിസംബർ 24-നായിരുന്നു ആദ്യത്തെ കരാർ ഉണ്ടാക്കിയത്. എങ്കിലും സ്പോൺസറുടെ ഭാഗത്തുനിന്ന് വീഴ്ച വന്നതോടെ ഈ കരാർ റദ്ദാക്കുകയാണെന്ന് എ.എഫ്.എ വ്യക്തമാക്കുകയായിരുന്നു.
കുടിശ്ശിക തുക അടച്ചുതീർക്കാത്തതാണ് കരാർ തള്ളാൻ വഴിവെച്ചത്. 4 മില്യൺ ഡോളറാണ് അർജന്റീന നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. ഉണ്ടായ വീഴ്ചകൾ നികത്താമെന്ന് ഉറപ്പുനൽകി സ്പോൺസർ വീണ്ടും എ.എഫ്.എയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 2025 ഓഗസ്റ്റ് 19-ന് വീണ്ടും പുതിയ കരാർ നിലവിൽ വന്നു. എന്നാൽ രണ്ടാമത്തെ കരാർ അനുസരിച്ച് നൽകാനുണ്ടായിരുന്ന 5.5 മില്യൺ ഡോളർ ബാക്കി തുക നൽകാനുള്ള സമയം ഒക്ടോബർ 3-ന് അവസാനിച്ചു. തുടർന്ന് ഒക്ടോബർ 14-ന് ലിയാൻഡ്രോ പീറ്റർസൺ കരാർ പൂർണ്ണമായി റദ്ദാക്കിക്കൊണ്ടുള്ള നോട്ടീസ് അയക്കുകയാണുണ്ടായത്.
സ്പോൺസറുടെ ഭാഗത്തുനിന്ന് തുടർച്ചയായി വീഴ്ചകളും വിശ്വാസവഞ്ചനയും ഉണ്ടായതായി കത്തിൽ സൂചിപ്പിക്കുന്നു. കാര്യങ്ങൾ സഹിക്കാവുന്ന പരിധിക്കപ്പുറമായതോടെയാണ് കരാർ പൂർണ്ണമായും റദ്ദാക്കുന്നതായി എ.എഫ്.എ അറിയിച്ചത്. ഒക്ടോബർ 15-ന് രണ്ടാമതും ടെർമിനേഷൻ നോട്ടീസ് കൈമാറുകയുണ്ടായി. കഴിഞ്ഞ സർക്കാരിന്റെ ഭരണകാലത്ത് മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാൻ നടത്തിയ നീക്കങ്ങൾ അടിമുടി തട്ടിപ്പായിരുന്നുവെന്നാണ് കായിക വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.





